തിരുവനന്തപുരം: കാഴ്ചപരിമിതിയെ അകക്കണ്ണിലെ വെളിച്ചംകൊണ്ട് നേരിട്ട് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയക്കൊടി പാറിച്ച എസ്. ഗോകുല്‍ ഇനി സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തില്‍ വെള്ളി വെളിച്ചം തെളിക്കും.
ജന്മനാ പൂര്‍ണമായും കാഴ്ചശക്തി നഷ്ടമായ ഗോകുല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 804-ാം റാങ്കോടെ വിജയം നേടിയപ്പോള്‍ ആ വിജയത്തിനു തിളക്കം നൂറുമേനിയാണ്. ബിരുദപഠനത്തിനു ചേര്‍ന്നപ്പോള്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പഠനമായിരുന്നു ഗോകുലിനുണ്ടായിരുന്നത്.
അതിനാല്‍ തന്നെ തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍ ബിരുദപഠനത്തിനായി തെരഞ്ഞെടുത്തത് ഇംഗ്ലീഷ് ലിറ്ററേച്ചറും. അവിടെത്തന്നെ ബിരുദാനന്തര ബിരുദത്തിനുശേഷം കേരള സര്‍വകലാശാലയില്‍ പിഎച്ച്ഡിക്കു ചേര്‍ന്നു. ഈ കാലയളവില്‍ കൂടുതലായും സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായുള്ള പഠനത്തിനായി സമയം കണ്ടെത്തി. പിജി പഠനസമയത്തു പ്രിലിമിനറി പരീക്ഷ പാസായ ഗോകുല്‍ ഇപ്പോള്‍ കേരള സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥി കൂടിയാണ്.
സ്ക്രീന്‍ റീഡിംഗ് സോഫ്റ്റ് വേറിന്റെ സഹായത്തോടെയായിരുന്നു ഗോകുലിന്റെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായുള്ള പഠനം. പരിമിതികളെ അതിജീവിക്കാനായി ഏറ്റവുമധികം പ്രോത്സാഹനങ്ങള്‍ നല്‍കിയത് മാതാപിതാക്കളാണെന്നു ഗോകുല്‍ പറഞ്ഞു. മുന്നിലുള്ള ലക്ഷ്യം നേടിയെടുക്കാമെന്ന ആത്മവിശ്വാസവും പോരാട്ടത്തിനായി മനസുമുണ്ടെങ്കിലും ആര്‍ക്കും ഒന്നും അസാധ്യമല്ല.
പരിമിതികള്‍ ഉണ്ടാകുമ്പോള്‍ പിന്‍വാങ്ങുകയല്ല അവയെ അവസരങ്ങളായി കണ്ടെത്തുകയാണ് വേണ്ടത്. അതിലൂടെ വിജയം സ്വന്തമാക്കാമെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ ലിസ്റ്റില്‍ നിന്നും അലോട്ട്മെന്റുകള്‍ വന്ന ശേഷം ഒരുവട്ടം കൂടി സിവില്‍ സര്‍വീസ് പരീക്ഷ എഴുതണമോ എന്ന കാര്യത്തില്‍ തീരുമാനിക്കുമെന്നും ഗോകുൽ പറഞ്ഞു. തിരുമല സ്വദേശിയും വഴുതക്കാട് എന്‍സിസി ഡയറക്ടറേറ്റിലെ ജീവനക്കാരനുമായ ജി.ഒ. സുരേഷ്കുമാറിന്റെയും കോട്ടൺഹില്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ശോഭയുടേയും ഏക മകനാണ് ഈ മിടുക്കന്.
തോമസ് വര്‍ഗീസ്
തങ്കത്തിളക്കമായി ഗോകുലിന്റെ വിജയം
01:13 AM Aug 05, 2020 | Deepika.com