തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവർഷം സജീവമായി. വ്യാപകമായി മഴ പെയ്തു. ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് കോഴിക്കോട് ജില്ലയിലെ വടകരയിലാണ്, 16 സെന്റിമീറ്റർ. ഇടുക്കിയിൽ എട്ടും വൈക്കം, മയിലാടുംപാറ, തലശേരി, കുടുലു എന്നിവിടങ്ങളിൽ ഏഴും സെന്റിമീറ്റർ മഴ പെയ്തു. ഇടുക്കി, ജില്ലയിലെ തന്നെ മൂന്നാറും പീരുമേടും ആറ് സെന്റിമീറ്ററും മഴ രേഖപ്പെടുത്തി. മഴക്കുറവിൽ വലയുകയായിരുന്ന ഇടുക്കിയിൽ സമീപദിവസങ്ങളിലായി മഴ തിമിർക്കുകയാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത ശക്തമായതായായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്നും നാളെയും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നാളെയും യെലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഓറഞ്ച് യെലോ അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്ന പക്ഷം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കാൻ തയാറായിരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
കാലവർഷം ശക്തം; അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്
12:43 AM Aug 04, 2020 | Deepika.com