തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിൽ സർക്കാർ സംവിധാനത്തിൽ അലംഭാവമുണ്ടായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ച സംഭവിച്ചു. ഇനി ഇത്തരത്തിലുള്ള അലംഭാവം വച്ചുപൊറുപ്പിക്കാൻ കഴിയില്ല. പരാതികൾ ഉയർന്നാൽ ഇനി കർക്കശ നിലപാടു സ്വീകരിക്കും. ക്വാറന്റൈൻ കർശനമായി നടപ്പാക്കുന്നതിലും ശാരീരിക അകലം കൃത്യമായി പാലിക്കുന്നതിലും ഗൗരവം കുറഞ്ഞ നിലയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ആർദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 102 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറൻസ് വഴി നിർവഹിക്കുന്പോഴാണു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാരിന്റെ വീഴ്ച മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.
മന്ത്രി കെ.കെ. ശൈലജയും ആരോഗ്യ സെക്രട്ടറിയും വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട സദസിലാണു പ്രതിരോധ പ്രവർത്തനങ്ങളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയെയും അലംഭാവത്തെയും മുഖ്യമന്ത്രി വിമർശിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെയും മറ്റും വിമർശനങ്ങൾ ശരിയാണെന്നു സ്ഥാപിക്കുന്നതാണു മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ തുറന്നുപറച്ചിൽ.
കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായി: മുഖ്യമന്ത്രി
12:43 AM Aug 04, 2020 | Deepika.com