ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് രാവിലെ ഏഴിനുള്ള കണക്കുപ്രകാരം ഇന്നലെ ലഭിച്ച മഴ 84.2 മില്ലിമീറ്ററാണ്. അതേസമയം, ഞായറാഴ്ച ലഭിച്ചത് 22 മില്ലിമീറ്റർ മഴയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 1.22 അടി വെള്ളമാണ് ഇന്നലെ ഇടുക്കി അണക്കെട്ടിൽ ഉയർന്നത്.
അണക്കെട്ടിലെ ജലനിരപ്പിന്റെ ഒരു ശതമാനമാണ് ഒറ്റ ദിവസം കൊണ്ട് വർധിച്ചത്. ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 2337.56 അടിയാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 21.62 അടി അധികമാണ്. കഴിഞ്ഞവർഷം ഇതേദിവസം ജലനിരപ്പിൽ 0.02 അടിയുടെ വർധനവുണ്ടായ സ്ഥാനത്താണ് ഇന്നലെ ഒരടിയിലധികം വെള്ളം ഉയർന്നത്. ഇന്നലെ മാത്രം അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത് 14.360 ദശലക്ഷം ഘനയടി ജലമാണ്. വരുംദിവസങ്ങളിൽ പദ്ധതി പ്രദേശത്ത് കനത്തമഴയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രതീക്ഷിക്കുന്നത്.
പാംബ്ല, കല്ലാർകുട്ടി ഡാമുകളുടെ ഓരോ ഷട്ടർവീതം ഇന്നലെ തുറന്നു. നീരൊഴുക്ക് വർധിക്കുകയും അണക്കെട്ടിൽ ജലനിരപ്പുയരുകയും ചെയ്ത സാഹചര്യത്തിലാണ് കല്ലാർകുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തിയത്. ഷട്ടർ 20 സെന്റീമീറ്റർ ഉയർത്തിയാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. 456.50 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. 455.10 എത്തിയപ്പോഴാണ് അണക്കെട്ട് തുറന്നത്. ലോവർപെരിയാർ അണക്കെട്ടും ജലനിരപ്പുയർന്നതിനെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്കുശേഷം തുറന്നുവിട്ടിരുന്നു.
പാംബ്ല, കല്ലാർകുട്ടി അണക്കെട്ടുകൾ തുറന്നു
12:42 AM Aug 04, 2020 | Deepika.com