തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രിക്ക് കുറ്റസമ്മതം നടത്തേണ്ടി വന്നത് തൻപ്രമാണിത്തം കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
കോവിഡിനെ പ്രതിഛായ വർധിപ്പിക്കാനുള്ള അവസരമാക്കുകയായിരുന്നു മുഖ്യമന്ത്രി. വെല്ലുവിളികൾ കുറഞ്ഞ ആദ്യഘട്ടത്തിലെ രോഗനിയന്ത്രണം സർക്കാരിന്റെ മികവെന്ന പട്ടം നേടിയെടുക്കാനുള്ള നെട്ടോട്ടമാണ് മുഖ്യമന്ത്രി നടത്തിയത്. അതിനായി പിആർ ഏജൻസികളെ കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങളെ സ്വാധീനിച്ച് വാർത്ത നൽകി. ഒടുവിൽ തട്ടിപ്പ് മനസിലാക്കിയ അന്താരാഷ്ട്ര മാധ്യമങ്ങൾ സംസ്ഥാന സർക്കാരിന്റെ പൊള്ളത്തരം ലോകത്തോട് വിളിച്ചു പറയുകയും ചെയ്തു. കോവിഡ് രോഗപരിശോധനയുടെ കാര്യത്തിൽ കേരളം ദേശീയ ശരാശരിയെക്കാൾ ഏറെ പിന്നിലാണ്. ഇപ്പോൾ കേരളത്തിൽ കോവിഡ് ടെസ്റ്റ് നടത്തണമെങ്കിൽ മരണപ്പെടണമെന്ന സാഹചര്യമാണ്. കോവിഡ് മരണക്കണക്കിലും സർക്കാർ തട്ടിപ്പ് നടത്തുകയാണ്.
മരണശേഷം കോവിഡ് സ്ഥിരീകരിച്ചാൽ എല്ലാ മരണങ്ങളും കോവിഡ് മരണപ്പട്ടികയിൽ പെടുത്തില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
സംസ്ഥാന സർക്കാരിന് ഇപ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനേക്കാൾ താല്പര്യം സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കുന്നതിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിലെ അലംഭാവം മുഖ്യമന്ത്രിയുടെ തൻപ്രമാണിത്തംമൂലം: മുല്ലപ്പള്ളി
12:20 AM Aug 04, 2020 | Deepika.com