കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കു തീവ്രവാദബന്ധം ഉറപ്പിച്ച് എന്‍ഐഎ. കസ്റ്റഡിയിലുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രധാന കണ്ണിയായ കെ.ടി. റമീസിന്റെ മൊഴിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകളെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രമുഖര്‍ ഉള്‍പ്പെടെ പലരും എന്‍ഐഎയുടെ നിരീക്ഷണത്തിലുമാണ്.
എന്‍ഐഎ കോടതിയുടെ നിർദേശപ്രകാരം, സ്വര്‍ണക്കടത്തുകേസിനു തീവ്രവാദ ബന്ധം ഉറപ്പിച്ചുള്ള കേസ് ഡയറി അടുത്ത ദിവസം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും.
മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെ മൂവാറ്റുപുഴയില്‍നിന്ന് അറസ്റ്റ് ചെയ്തതോടെ തീവ്രവാദബന്ധവും ഉറപ്പിക്കുകയാണ് അന്വേഷണ സംഘം. ഇവരെ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നു ജൂണ്‍ 24, 26 തീയതികളിലാണു പ്രതികള്‍ സ്വര്‍ണം വിവിധയിടങ്ങളില്‍ എത്തിച്ചു വിതരണം ചെയ്തത്.
കള്ളക്കടത്തു വസ്തുക്കള്‍ ഭീകരസംഘടനകള്‍ക്ക് എത്തിച്ചാല്‍ കൂടുതല്‍ വരുമാനം കിട്ടുമെന്നതിനാലാണ് റമീസ് ഇതിനു മുന്‍ഗണന നല്‍കിയത്. പല സംഘടനകള്‍ക്കും ഇയാള്‍ കള്ളക്കടത്തു വസ്തുക്കള്‍ എത്തിച്ചു. ആന്ധ്രയിലെ നെല്ലൂര്‍, മഹാരാഷ്ട്രയിലെ സാംഗ്ലി എന്നിവിടങ്ങളിലാണ് കേരളം കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തു വസ്തുക്കളില്‍ നല്ലൊരു പങ്ക് എത്തുന്നത്.
കാഷ്മീര്‍, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഭീകരസംഘടനകള്‍ക്കു കള്ളക്കടത്തു സംഘവുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച് റമീസിന്റെ മൊഴികളില്‍നിന്ന് എന്‍ഐഎയ്ക്കു കിട്ടുന്ന വിവരങ്ങള്‍ ആ സംസ്ഥാനങ്ങളിലും അന്വേഷണങ്ങള്‍ക്കു വഴിതുറക്കും. റമീസ് കള്ളക്കടത്ത് റാക്കറ്റിനെ തീവ്രവാദ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണെന്ന് എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു. വിദേശ ശൃംഖലയെ ബന്ധിപ്പിക്കുന്നതും റമീസ് തന്നെയെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്.
സ്വർണക്കടത്തു കേസിൽ കൈവെട്ടു കേസിലെ പ്രതിയും
കൊച്ചി: സ്വർണക്കള്ളക്കടത്തുകേസിൽ എൻഐഎ മൂവാറ്റുപുഴയിൽനിന്ന് അറസ്റ്റ് ചെയ്ത മുഹമ്മദാലി ഇബ്രാഹിം, തൊടുപുഴ ന്യൂമാൻ കോളജിൽ അധ്യാപകനായിരുന്ന പ്രഫ. ജോസഫിന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതി. സ്വർണക്കള്ളക്കടത്തിനു തീവ്രവാദബന്ധമുണ്ടെന്ന എൻഐഎയുടെ നിഗമനം ഇതോടെ കൂടുതൽ ബലപ്പെട്ടിരിക്കുകയാണ്.
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് അധ്യാപകന്റെ കൈ വെട്ടിയ കേസ്. വിദ്യാർഥികൾക്കു ക്ലാസ് പരീക്ഷയ്ക്കു നല്കിയ ചോദ്യത്തിൽ മതനിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു അധ്യാപകന്റെ കൈ വെട്ടിയത്.
കേരളത്തിൽ തീവ്രവാദപ്രവർത്തനം ശക്തിപ്പെടുന്നു എന്നുള്ളതിന്റെ സൂചനകൂടിയായിരുന്നു ഈ സംഭവം. കൈവെട്ടു സംഘത്തിനു പിന്നിൽ പ്രബലരായ പലരുമുണ്ടെന്ന് അന്നേ സംശയമുണ്ടായിരുന്നു.
സ്വർണക്കള്ളക്കടത്തു കേസിലെ പ്രധാന കണ്ണിയായ കെ.ടി. റമീസിൽനിന്നു സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമും ഇന്നലെ റിമാൻഡ് ചെയ്യപ്പെട്ട മറ്റൊരാളായ മുഹമ്മദാലിയും ആണെന്നാണ് എൻഐഎയുടെ റിപ്പോർട്ട്.
ജോണ്സണ് വേങ്ങത്തടം
തീവ്രവാദബന്ധം ; സ്വർണക്കടത്തിൽ എൻഐഎ ഉറപ്പിച്ചു
12:57 AM Aug 03, 2020 | Deepika.com