തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1169 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 991 പേർക്കും സന്പർക്കത്തിലൂടെയാണ് രോഗം. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ 84 ശതമാനം വരുമിത്. 688 പേർ രോഗമുക്തി നേടി.
ചികിത്സയിലായിരുന്ന തിരുവനന്തപുരം പാറശാല സ്വദേശിനി വിജയലക്ഷ്മിയുടെ (68) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 82 ആയി.
തിരുവനന്തപുരത്ത് രോഗവ്യാപനം അതിതീവ്രമായി തുടരുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിക്കപ്പെട്ട 377 പേരിൽ 363 പേർക്കും മലപ്പുറത്ത് രോഗം സ്ഥിരീകരിക്കപ്പെട്ട 128 പേരിൽ 113 പേർക്കും കാസർഗോട്ട് 113 രോഗബാധിതരിൽ 110നും കോട്ടയത്ത് രോഗബാധിതരായ 70 പേർക്കും സന്പർക്കത്തിലൂടെയാണ് രോഗം.
മറ്റു ജില്ലകളിലെ രോഗികൾ: സന്പർക്ക രോഗികളുടെ എണ്ണം ബ്രായ്ക്കറ്റിൽ: എറണാകുളം-128(79), കോട്ടയം-70(70), കൊല്ലം-69(51), തൃശൂർ-58(40), കോഴിക്കോട്-50(39), ഇടുക്കി-42(23), ആലപ്പുഴ-38(24), പാലക്കാട്-38(36), പത്തനംതിട്ട-25(18), വയനാട്-19(18), കണ്ണൂർ-16(7).
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 43 പേർ വിദേശരാജ്യങ്ങളിൽനിന്നും 95 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. ഇതിൽ 56 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനു കോവിഡ്
കൂത്താട്ടുകുളം: നഗരസഭയിലെ അഞ്ചാം ഡിവിഷനിൽ എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽനിന്നു പ്രസവചികിത്സയ്ക്കു ശേഷം തിരിച്ചെത്തിയ വീട്ടമ്മയ്ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെയാണ് കുട്ടിയുടെ പരിശോധനാഫലം പോസിറ്റീവ് ആയത്.
1,169 പേർക്കു കോവിഡ്; സന്പർക്കം 991
12:57 AM Aug 03, 2020 | Deepika.com