തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ചു മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച സംഭവത്തിലെ രണ്ടു പ്രതികളും അടുത്ത മാസം 16നു കോടതിയിൽ നേരിട്ടു ഹാജരാകാൻ നിർദേശം. അന്വേഷണ സംഘം ഏറെ വൈകി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്ന, പ്രതിസ്ഥാനത്തുള്ള ശ്രീറാം വെങ്കിട്ടരാമനും വഫയും ഇതുവരെ കോടതിയിൽ നേരിട്ട് ഹാജരായിട്ടില്ല.
ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് കെ.എം ബഷീർ മരിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുകയാണ്. 2019 ഓഗസ്റ്റ് മൂന്നിനു പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ചു കെ.എം. ബഷീർ കൊല്ലപ്പെടുന്നത്. വാഹനത്തിൽ വനിതാ സുഹൃത്തായ വഫയുമുണ്ടായിരുന്നു. വാഹനമോടിച്ചത് താനല്ല, വഫയാണെന്നു ശ്രീറാം പറഞ്ഞെങ്കിലും വഫ നിഷേധിച്ചു. വഫ നൽകിയ മൊഴിയിൽ ശ്രീറാം മദ്യപിച്ചിരുന്നുവെന്നും അപകട സമയത്ത് അദ്ദേഹമാണ് വാഹനമോടിച്ചിരുന്നതെന്നും വ്യക്തമാക്കിയിരുന്നു.ആറുമാസത്തിനു ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചിരിക്കുന്ന കേസിൽ സെപ്റ്റംബർ 16ന് ഇരുവരും നേരിട്ടു ഹാജരാകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികൾ ഹാജരായ ശേഷം വിചാരണയ്ക്കായി കേസ് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങളും തുടങ്ങും. മ്യൂസിയം പോലീസ് സ്റ്റേഷനു സമീപം നടന്ന അപകടത്തിൽ പോലീസ് ഒളിച്ചുകളി നടത്തിയെന്ന് ആരോപണമുയർന്നിരുന്നു.
അപകടത്തിനുശേഷം ജനറൽ ആശുപത്രിയിലേക്കു പോയ ശ്രീറാം അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലേക്കു മാറി. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് സാക്ഷിമൊഴികളുണ്ടായിരുന്നെങ്കിലും ശ്രീറാമിന്റെ രക്ത പരിശോധന നടത്തിയത് ഒൻപത് മണിക്കൂറിനു ശേഷമായിരുന്നു. ഇതിനാൽ പരിശോധനയിൽ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല.
ക്രൈംബ്രാഞ്ച് ഫെബ്രുവരിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 100 സാക്ഷിമൊഴികളാണുള്ളത്. അപകടകരമായി വാഹനമോടിച്ച് വരുത്തിയ മനഃപൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്.
ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാർ ശ്രീറാമിനു കൈമാറുകയും അമിത വേഗത്തിൽ ഓടിക്കാൻ അനുവദിക്കുകയും ചെയ്തതിന് വഫക്കെതിരെ പ്രേരണാക്കുറ്റമാണു ചുമത്തിയിട്ടുള്ളത്.
50 കിലോമീറ്റർ മാത്രം വേഗപരിധിയുള്ള വെള്ളയന്പലം മ്യൂസിയം റോഡിൽ 100 കിലോമീറ്ററിലേറെ വേഗത്തിൽ അലക്ഷ്യമായും അപകടകരമായുമാണ് വാഹനം സഞ്ചരിച്ചിരുന്നതെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാർച്ചിൽ ഉന്നതതല സമ്മർദത്തിനൊടുവിൽ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചിരുന്നു.
ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരാകണം
12:57 AM Aug 03, 2020 | Deepika.com