തിരുവനന്തപുരം: നയതന്ത്ര ബാഗേജ് സ്വർണക്കടത്തു പിടികൂടിയതുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി. ജലീലിന്റെ നിയന്ത്രണത്തിലുള്ള സി- ആപ്റ്റും യുഎഇ കോണ്‍സലേറ്റും തമ്മിലുള്ള പാഴ്സൽ ഇടപാടുകളെ കുറിച്ച് കണ്ടെത്തുന്നതിനായി ഇന്നു മുതൽ ജീവനക്കാരുടെ മൊഴിയെടുക്കും. യുഎഇ കോണ്‍സലേറ്റും സംസ്ഥാന സർക്കാർ സ്ഥാപനമായ സി- ആപ്റ്റും തമ്മിൽ 28 തവണ പാഴ്സൽ കൈമാറ്റം നടന്നെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു കസ്റ്റംസ് നടപടി.
കോണ്‍സലേറ്റിൽ നിന്നുള്ള പാഴ്സൽ സി- ആപ്റ്റിൽ എത്തിച്ചപ്പോൾ വാങ്ങിച്ചവരും ഇതു മലപ്പുറം എടപ്പാളിലേക്ക് കൊണ്ടുപോകാൻ സഹായിച്ചതുമായ ജീവനക്കാരിൽ നിന്നാണ് വീണ്ടും മൊഴി എടുക്കുന്നത്. കഴിഞ്ഞയാഴ്ച കസ്റ്റംസ് സംഘം സി- ആപ്റ്റിൽ എത്തിയപ്പോൾ സ്ഥലത്തില്ലാതിരുന്ന ജീവനക്കാരെയാണ് തലസ്ഥാനത്തെ കസ്റ്റംസ് ഓഫീസിലേക്ക് നോട്ടീസ് നൽകി വിളിപ്പിച്ചിട്ടുള്ളത്.
പാഴ്സൽ കൊണ്ടുപോയ ലോറിയുടെ ലോഗ്ബുക്കും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. സി-ആപ്റ്റിലെ അച്ചടിസാമഗ്രികൾ കൊണ്ടുപോയ വാഹനത്തിൽ നിയമവിരുദ്ധമായിട്ടാണ് കോണ്‍സലേറ്റിന്റെ പാഴ്സൽ കൊണ്ടുപോയത്. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സി- ആപ്റ്റിലെ തെളിവെടുപ്പ് ഇന്നു തുടങ്ങും
12:37 AM Aug 03, 2020 | Deepika.com