തിരുവനന്തപുരം: ആലുവയിൽ നാണയം വിഴുങ്ങി മൂന്നു വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിനു സർക്കാർ ഉത്തരവ്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണിത്. സംഭവത്തിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നാണയം വിഴുങ്ങിയെന്നു ബന്ധുക്കൾ വ്യക്തമാക്കിയിട്ടും കുട്ടിക്കു വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആശുപത്രികൾക്കു കഴിയാതിരുന്നതു ഗുരുതര പിഴവാണെന്നു വിലയിരുത്തപ്പെടുന്നു.
അന്വേഷണത്തിനു മനുഷ്യാവകാശ കമ്മീഷനും നിർദേശിച്ചു
കൊച്ചി: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരനെ മതിയായ ചികിത്സ നല്കി ജീവന് രക്ഷിക്കാന്‍ ശ്രമിച്ചെന്നില്ലെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടുമാര്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ചികിത്സ നിഷേധിച്ചുവെന്ന ആക്ഷേപം ശരിയല്ല: ആശുപത്രി അധികൃതര്‍
കൊച്ചി: നാണയം വിഴുങ്ങിയ മൂന്നു വയസുകാരന് മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയാണെന്ന ആക്ഷേപം ശരിയല്ലെന്നും കോവിഡ് രോഗിയെന്ന നിലയില്‍ കുട്ടിക്ക് ചികിത്സ നിഷേധിച്ചില്ലെന്നും ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലെ സൂപ്രണ്ടുമാര്‍ അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് കുട്ടിയെ നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് മാതാവ് കാഷ്വാലിറ്റിയില്‍ എത്തിച്ചത്. എക്സ്റേയില്‍ നാണയം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പീഡിയാട്രിക് സര്ജന് ഇല്ലാത്തതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഒപി ടിക്കറ്റില്‍ രേഖപ്പെടുത്തി മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിർദേശിക്കുകയായിരുന്നെന്ന് ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ. പ്രസന്നകുമാരി പറഞ്ഞു. എന്നാല്‍ ഞായറാഴ്ച രാവിലെ 6.50ന് കുട്ടിയെ മരിച്ചനിലയിലാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചതെന്നും അവർ പറഞ്ഞു.
എറണാകുളം ജനറല്‍ ആശുപത്രിയിൽ പീഡിയാട്രിക് സര്ജന് ഇല്ലാത്തതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് റഫര്‍ ചെയ്തതെന്ന് സൂപ്രണ്ട് ഡോ. പി. അനിത പറഞ്ഞു. സൗജന്യമായി ആംബുലന്‍സും അനുവദിച്ചു. നാണയം ആമാശയത്തിലാണെന്ന് എക്സ്റേയിലുണ്ട്. മറ്റ് പ്രശ്നങ്ങള്‍ കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും ഡോ. പി. അനിത പറഞ്ഞു. അതേസമയം കുട്ടിക്ക് ശരിയായ ചികിത്സയാണ് നല്‍കിയതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ആര്.വി. രാംലാല്‍ പറഞ്ഞു.
നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം: അന്വേഷണത്തിനു നിർദേശം
12:37 AM Aug 03, 2020 | Deepika.com