പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ യുവകര്ഷകന് പി.പി. മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടപടി രേഖകള്‍ പോലീസ് അന്വേഷണസംഘം പരിശോധിച്ചു. ചിറ്റാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ജനറല്‍ ഡയറി അടക്കമുള്ളവ പരിശോധിച്ചതില്‍ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ച വ്യക്തമായതായി പറയുന്നു.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ 28നു വൈകുന്നേരമാണ് മത്തായിയെ വനപാലകര്‍ കസ്റ്റഡിയിലെടുത്തത്.
രാത്രി എട്ടോടെ മരിച്ചനിലയില്‍ കുടുംബവീടിനു സമീപമുള്ള കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്ന് പറയുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. കേസുമായി ബന്ധപ്പെട്ട് വനപാലകര്‍ റാന്നി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച മഹസറിന്റെ പകര്‍പ്പും പരിശോധിച്ചു. ആരോപണ വിധേയരായ വനപാലകരുടെ മൊഴിയും പോലീസ് ശേഖരിച്ചുവരികയാണ്. ഇവർക്ക് അനുകൂലമായി നേരത്തെ പ്രസ്താവന നടത്തിയ ആളുടെ മൊഴിയില്‍ വൈരുധ്യമുള്ളതായും സൂചനയുണ്ട്.
മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത് വൈകുന്നേരം നാലിനാണെങ്കിലും ഇത് ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തിയത് രാത്രി പത്തിനാണ്. അപ്പോഴേക്കും മത്തായിയുടെ മരണം സംഭവിച്ചിരുന്നു. കിണറ്റില്‍ ചാടിയതായി പറയുന്ന ആളെ രക്ഷപെടുത്തുന്നതിനു ശ്രമിക്കാതെ വനപാലകര്‍ കടന്നുകളഞ്ഞതും ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ട്. മത്തായിയുടെ മരണത്തെ സംബന്ധിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് നാളെ മാത്രമേ ലഭിക്കൂ.
ഇതിലൂടെ മാത്രമേ മരണകാരണം സംബന്ധിച്ച വ്യക്തത കൈവരികയുള്ളൂവെന്ന നിഗമനത്തിലാണ് പോലീസ്. ഇതിനിടെ കൊല്ലം സിസിഎഫിന്റെ ചുമതലയില്‍ വനംവകുപ്പ് ആരംഭിച്ചിട്ടുള്ള അന്വേഷണം തുടരുകയാണ്. ഏഴുപേരെ സ്ഥലംമാറ്റിയതല്ലാതെ മറ്റു നടപടികളിലേക്കു കടക്കണമെങ്കില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് നല്കട്ടേയെന്ന നിലപാടാണ് വകുപ്പ് മേധാവി സ്വീകരിച്ചിട്ടുള്ളത്.
ഇതിനിടെ മത്തായിയുടെ സംസ്കാരത്തെ സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികള്‍ ഉണ്ടായതിനുശേഷം മാത്രമേ സംസ്കാരം ഉണ്ടാകുകയൂള്ളൂവെന്നാണ് ബന്ധുക്കളുടെ നിലപാട്. വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ മത്തായിയുടെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി.
വനംവകുപ്പിനു ഗുരുതര വീഴ്ചയെന്നു പോലീസ് നിഗമനം
12:37 AM Aug 03, 2020 | Deepika.com