തിരുവനന്തപുരം: അന്‍പതു മാസമായി പ്രിൻസിപ്പൽ സെക്രട്ടറിയായി നിഴൽ പോലെ കൂടെ ഉണ്ടായിരുന്നിട്ടും എം. ശിവശങ്കറിന് സ്വർണക്കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി അറിയാതെപോയതാണോ അതോ അറിഞ്ഞിട്ടും കണ്ണടച്ചതാണോ എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇതുൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിപക്ഷ നേതാവ് പത്തു ചോദ്യങ്ങൾ ചോദിച്ചു. കഴിഞ്ഞ മാസവും പത്തു ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി മറുപടി നൽകിയിരുന്നില്ല.
സ്വന്തം ഓഫീസിൽ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേ എന്നും സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രി വിദേശ കോണ്‍സലേറ്റുമായി അവിഹിതമായി നിരന്തരം ബന്ധപ്പെട്ട് ഇടപാടുകൾ നടത്തുന്നതും അറിഞ്ഞില്ലേ എന്നും രമേശ് ചോദിച്ചു.
ശിവശങ്കറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ കോടികളുടെ കണ്‍സൾട്ടൻസി ഏർപ്പാടുകളും സ്പിങ്ക്ളർ കരാർ പോലുള്ള അന്താരാഷ്ട്ര ഏർപ്പാടുകളും ചട്ടവിരുദ്ധവും ദുരൂഹവുമായിട്ടും മുഖ്യമന്ത്രി എന്തിനാണ് അവയെയൊക്കെ ന്യായീകരിച്ചത്, ഇടതു സർക്കാരിന് കീഴിൽ നടന്ന കണ്‍സൾട്ടൻസി തട്ടിപ്പുകളും പിൻവാതിൽ നിയമനങ്ങളും ഉൾപ്പടെയുള്ള അഴിമതികളെക്കുറിച്ച് ഒരു സിബിഐ അന്വേഷണത്തെ മുഖ്യമന്ത്രി എന്തുകൊണ്ടു ഭയക്കുന്നു, വിദേശ കോണ്‍സലേറ്റ് മറയാക്കി നിർബാധം മുഖ്യമന്ത്രിയുടെ മൂക്കിനു താഴെക്കൂടി സ്വർണക്കടത്ത് നടന്നിട്ടും സംസ്ഥാനത്തെ രഹസ്യാന്വേഷണ ഏജൻസികൾ അറിയാതിരുന്നതാണോ, അതോ അവരുടെ വായ് മൂടിക്കെട്ടിയതോ എന്നും രമേശ് ചോദിച്ചു.
കോണ്‍സലേറ്റ് വഴി സ്വർണം കടത്തുന്നുവെന്ന് ഇന്റലിജൻസുകാർ റിപ്പോർട്ട് ചെയ്തിരുന്നോ എന്നും രാജ്യദ്രോഹക്കുറ്റം വരെ ആരോപിക്കപ്പെടുന്ന സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന അത്യപൂർവ സാഹചര്യമുണ്ടായിട്ടും അതിനെപ്പറ്റി ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം ചേരുന്നതിനെ തടസപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോടു ചോദിക്കുന്നു.
ശിവശങ്കറിന്റെ പങ്ക് അറിയാതെപോയതാണോ എന്നു മുഖ്യമന്ത്രിയോടു ചെന്നിത്തല
12:16 AM Aug 02, 2020 | Deepika.com