പാലാ: കോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാൻ പാലാ രൂപതയിലും അനുമതി. സഭയുടെ വിശ്വാസവും പാരന്പര്യവും പ്രബോധനവുമനുസരിച്ച് സാധാരണരീതിയിൽ മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കുകയാണ് ചെയ്യുന്നതെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ ബന്ധുക്കളുടെ സമ്മതത്തോടെയും സിവിൽ അധികാരികളുടെ നിർദേശങ്ങൾക്കു വിധേയമായും മൃതദേഹം ദഹിപ്പിക്കാവുന്നതാണെന്നു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സർക്കുലറിൽ അറിയിച്ചു.
കോവിഡ് ബാധിതരായി മരിക്കുന്നവരുടെ ശരീരങ്ങളോടു ആദരവു പുലർത്താനും സംസ്കാര ശുശ്രൂഷകൾ ഭക്തിപൂർവം നടത്താനും അവരുടെ ബന്ധുമിത്രാദികളോടു സഹാനുഭൂതിയോടെ ഇടപെടാനും എല്ലാവരും ശ്രദ്ധിക്കണമെന്നു മാർ കല്ലറങ്ങാട്ട് പറഞ്ഞു. രോഗബാധിതരോടും അവരോടു ബന്ധപ്പെടുന്നവരോടും മാത്രമല്ല ക്വാറന്റൈനിൽ ആയിരിക്കുന്നവരോടും ചിലപ്പോഴെങ്കിലും സമൂഹം പുലർത്തുന്ന മനോഭാവം ആശങ്കാജനകമാണ്. രോഗം ബാധിച്ചു മരിക്കുന്നവരുടെ ശരീരത്തോടുളള ഭയപ്പാട് ചില തെറ്റായ ധാരണകളിൽ നിന്നാണു രൂപപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ മനുഷ്യത്വപരമായ സമീപനം ആവശ്യമാണ്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം ലോകാരോഗ്യസംഘടനയും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളും നല്കിയിട്ടുളള നിബന്ധനകൾക്കനുസരിച്ചാണ് നടത്തേണ്ടത്. ആവശ്യത്തിനുളള പി. പി. ഇ. കിറ്റുകൾ, ഗ്ലൗസുകൾ, മാസ്കുകൾ തുടങ്ങിയവ മൃതസംസ്കാരത്തിന് മുന്പേ ഉത്തരവാദിത്വപ്പെട്ടവർ ഉറപ്പുവരുത്തണം. കോവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ മൃതദേഹം നേരിട്ടു സെമിത്തേരിയിലെത്തിച്ചാണ് കർമങ്ങൾ അനുഷ്ഠിക്കേണ്ടത്. തദവസരത്തിൽ ഭവനത്തിലെയും ദൈവാലയത്തിലെയും സെമിത്തേരിയിലെയും ശുശ്രൂഷകളിലെ പ്രസക്തമായ പ്രാർഥനകൾ സെമിത്തേരിയിൽവച്ചു നടത്തേണ്ടതാണ്.
മൃതദേഹങ്ങൾ ദഹിപ്പിക്കേണ്ടത് പൊതു കേന്ദ്രങ്ങളിലാണ്. അത് അസാധ്യമാകുന്ന അവസരത്തിൽ മാത്രമേ സെമിത്തേരിയിലും വീട്ടുപരിസരത്തും ദഹിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാവൂ. മൃതദേഹം ദഹിപ്പിച്ച ശേഷമുള്ള ഭസ്മം മുഴുവനും അന്ത്യകർമങ്ങൾ നടത്തി സെമിത്തേരിയിൽ സംസ്കരിക്കേണ്ടതാണെന്നു ബിഷപ് അറിയിച്ചു.
മൃതദേഹം ദഹിപ്പിക്കാൻ പാലാ രൂപതയിലും അനുമതി
12:15 AM Aug 02, 2020 | Deepika.com