തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബിടെക് അവസാന സെമസ്റ്റർ (എട്ടാം സെമസ്റ്റർ) പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം സാങ്കേതിക സർവകലാശാല സിൻഡിക്കറ്റ് കൈക്കൊള്ളും. കഴിഞ്ഞ ദിവസം ചേർന്ന അക്കാദമിക് കൗണ്‍സിൽ യോഗത്തിൽ എട്ടാം സെമസ്റ്റർ പരീക്ഷ നടത്തണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. എന്നാൽ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തങ്ങളുടെ ശിപാർശ അക്കാദമിക് കൗണ്‍സിൽ സിൻഡിക്കറ്റിന് കൈമാറി. അടുത്ത ദിവസം തന്നെ ചേരുന്ന സിൻഡിക്കറ്റ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.
സാധാരണ നിലയിൽ കഴിഞ്ഞ മേയിൽ നടത്തേണ്ട അവസാന സെമസ്റ്റർ പരീക്ഷ കോവിഡിന്റെ പശ്ചാത്തലത്തിൽ ജൂലൈ ഒന്നിലേക്ക് മാറ്റിയിരുന്നു. എന്നാൽ ജൂലൈ ആദ്യവാരവും കോവിഡ് വ്യാപനം രൂക്ഷമാവുകയും പരീക്ഷ വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ അവസാന സെമസ്റ്ററിൽ മാത്രം പരീക്ഷയും മറ്റുള്ള സെമസ്റ്ററുകൾക്ക് പരീക്ഷ വേണ്ടെന്നുമുള്ള നിർദേശമായിരുന്നു ഉയർന്നിട്ടുള്ളത്. അതനുസരിച്ചുള്ള ക്രമീകരണങ്ങളാണ് നടത്തുന്നത്. എന്നാൽ ഇപ്പോഴും കോവിഡ് വ്യാപനത്തോത് ശക്തമായി ഉയരുന്ന പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പ് എങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്.
കോളജുകൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ രണ്ടാം സെമസ്റ്റർ മുതലുള്ള വിദ്യാർഥികൾക്ക് ഓഗസ്റ്റ് ആദ്യ ആഴ്ച്ച മുതൽ ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം.
നിലവിലെ സാഹചര്യത്തിൽ ഒരു സെമസ്റ്ററിലെ മുഴുവൻ ക്ലാസുകളും ഓണ്‍ലൈനായി നടത്തേണ്ടിവരുമെന്ന ചിന്തയും അക്കാദമിക് കൗണ്‍സിലിൽ അഭിപ്രായമുയർന്നു.
തോമസ് വർഗീസ്
സാങ്കേതിക സർവകലാശാല പരീക്ഷാതീരുമാനം സിൻഡിക്കറ്റിനു വിട്ടു
11:16 PM Jul 16, 2020 | Deepika.com