രാജകുമാരി: ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിൽ കോവിഡ് സ്ഥിരീകരിച്ച വയോധികൻ മരിച്ചു. പേത്തൊട്ടി പാറ ഭാഗത്ത് താമസിക്കുന്ന പാണ്ഡ്യൻ (74) ആണ് മരിച്ചത്.
തമിഴ്നാട് സ്വദേശിയായ പാണ്ഡ്യന് പേത്തൊട്ടിയിൽ മുക്കാൽ ഏക്കർ ഏലം കൃഷിയുണ്ട്. ഭാര്യ ലീലാവതിയുടെ മരണത്തെതുടർന്ന് തനിച്ചായിരുന്നു താമസം. ലോക്ക്ഡൗണിന് മുൻപ് ഏകമകനായ മുരുകേശൻ താമസിക്കുന്ന തമിഴ്നാട്ടിലെ വീട്ടിൽ പോയിരുന്നു. മടങ്ങിവരാനുള്ള പാസ് ലഭിക്കാത്തതിനാൽ അവിടെ തുടരുകയായിരുന്നു.
പതിനെട്ട് ദിവസം മുൻപ് അധികൃതരുടെ കണ്ണുവെട്ടിച്ച് പച്ചക്കറി ലോറിയിൽ കയറിയാണ് പാണ്ഡ്യൻ ശാന്തന്‍പാറ പഞ്ചായത്തിലെ ചുണ്ടലിൽ എത്തിയത്. അവിടെനിന്നു ഓട്ടോറിക്ഷയിൽ പേത്തൊട്ടിയിൽ എത്തിയെങ്കിലും അധികൃതർ കണ്ടെത്തി വീട്ടിൽ ക്വാറന്റെെനിലാക്കി. 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയെങ്കിലും പിറ്റേന്ന് കടുത്ത ജലദോഷവും പനിയും ഉണ്ടായി. തുടർന്ന് ശാന്തന്‍പാറയിലെ സ്വകാര്യ ആശുപത്രിയിൽ മരുന്നിനെത്തി. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ട ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു.
ജൂലൈ 13 ന് ആരോഗ്യവകുപ്പ് ജീവനക്കാർ ഇദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. ബുധനാഴ്ചയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രാത്രി ഏഴരയോടെ ഇദ്ദേഹത്തിന് കലശലായ ചുമയും അസ്വസ്ഥതകളും ഉണ്ടായതായി പറയപ്പെടുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയ സമീപവാസികളാണ് അനക്കമില്ലാതെ കിടക്കുന്ന പാണ്ഡ്യനെ കണ്ടത്. ഇവർ അറിയിച്ചതു പ്രകാരം ആരോഗ്യപ്രവർത്തകർ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
കോവിഡ് സ്ഥിരീകരിച്ച വയോധികൻ മരിച്ചു
10:29 PM Jul 16, 2020 | Deepika.com