തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് എം. ശിവശങ്കർ എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ഒഴിവാക്കിയ നടപടി മന്ത്രിസഭയിൽ റിപ്പോർട്ട് ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയൻ.
സർക്കാരുമായി ബന്ധപ്പെട്ട നിസാര കാര്യങ്ങൾ മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് ചെയ്യുന്ന മുഖ്യമന്ത്രി ഇന്നലെ മനഃപൂർവം സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ബന്ധം ഉൾപ്പെട്ട വിഷയം ഒഴിവാക്കിയ നടപടിയിൽ മന്ത്രിമാർക്ക് കടുത്ത അതൃപ്തിയുണ്ട്.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പ്രധാനമായും കോവിഡ് പ്രതിരോധ നടപടികളാണു ചർച്ച ചെയ്തത്. രാവിലെ പത്തു മുതൽ ഒന്നേകാൽ മണിക്കൂറിലേറെ നീണ്ട മന്ത്രിസഭാ യോഗത്തിൽ ഭൂരിഭാഗം സമയവും കോവിഡ് പ്രതിരോധ നടപടികൾ പറയാനാണു ചെലവഴിച്ചത്.
മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് ആരോപണ വിധേയനായ എം. ശിവശങ്കറിനെ ഒഴിവാക്കിയതും അദ്ദേഹത്തെ ഒൻപതു മണിക്കൂറിലേറെ കസ്റ്റംസ് ചോദ്യം ചെയ്തതും ഒഴിവാക്കി. ശിവശങ്കറിനു പകരം മിർ മുഹമ്മദിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതും പുതിയ ഐടി സെക്രട്ടറിയുടെ ചുമതലയിൽ ജൂണിയർ ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് വൈ. സഫറുള്ളയെ നേരത്തെ നിയമിച്ചതും മന്ത്രിസഭയെ അറിയിച്ചില്ല. അടിയന്തര സാഹചര്യത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെങ്കിലും പിന്നീടു മന്ത്രിസഭയിൽ കൊണ്ടു വന്നു സാധൂകരിക്കുകയാണു പതിവ്. ഇതും ഉണ്ടായില്ല. പാർട്ടി നിർദേശമില്ലാത്തതിനാൽ സിപിഐ മന്ത്രിമാർ ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ മിണ്ടിയില്ല. ഗുരുതര ആരോപണം നേരിടുന്ന ശിവശങ്കറിനെതിരേ മുഖ്യമന്ത്രി നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷ.
എന്നാൽ, രണ്ടു ദിവസത്തിനകം ശിവശങ്കറിനെതിരേ നടപടിയുണ്ടായില്ലെങ്കിൽ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ കണ്ട് അതൃപ്തി അറിയിക്കും. പാർട്ടി പരസ്യ നിലപാടിലേക്കു നീങ്ങുമെന്നും സൂചനയുണ്ട്.
മന്ത്രിസഭ ചർച്ച ചെയ്യേണ്ടതില്ലെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയ എം. ശിവശങ്കർ വിഷയം മന്ത്രിസഭാ യോഗം ചർച്ച ചെയ്യേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ഇന്നലെ ചേർന്ന മന്ത്രിസഭ ചർച്ച ചെയ്തില്ല.
മന്ത്രിസഭാ യോഗത്തിന്റെ അജൻഡയാണു ചർച്ച ചെയ്തത്. അജൻഡയ്ക്കു പുറത്തു കോവിഡ് വ്യാപനം സംബന്ധിച്ച കാര്യമാണു വിശദമായി ചർച്ച നടത്തിയത്. ശിവശങ്കറിനെതിരെയുള്ള വിഷയത്തിൽ സർക്കാരിനു തുറന്ന മനസാണ്. ഇതിലെ ശരിയോ തെറ്റോ എന്നത് അന്വേഷണ റിപ്പോർട്ട് വരട്ടെ. റിപ്പോർട്ട് വന്ന ശേഷം ഇതിനനുസരിച്ചു മാത്രമേ നടപടിയുണ്ടാകൂ. ആരു തെറ്റു ചെയ്താലും കർക്കശ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭയിൽ റിപ്പോർട്ട് ചെയ്യാതെ മുഖ്യമന്ത്രി; മന്ത്രിമാർക്ക് അതൃപ്തി
12:48 AM Jul 16, 2020 | Deepika.com