തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു സർക്കാർ പ്രതിരോധത്തിൽ നിൽക്കേ ധനബിൽ പാസാക്കുന്നതിനായി ഈ മാസം 27നു നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാൽ, കോവിഡ് രോഗവ്യാപനം ഗുരുതരമായാൽ നിയമസഭാ സമ്മേളനത്തിന്റെ കാര്യത്തിൽ പുനരാലോചന നടത്താനാണു ധാരണ.
സ്വർണക്കടത്തു വിവാദത്തിൽ സർക്കാരിനെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയസമരത്തിന് പ്രതിപക്ഷം ഇറങ്ങിയ സാഹചര്യത്തിൽ, നേരത്തേയുണ്ടാക്കിയ ധാരണയനുസരിച്ച് സഭ ചേരാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോയാൽ അത് ഒളിച്ചോടലായി വ്യാഖ്യാനിക്കുമെന്ന അഭിപ്രായമുയർന്നു. തത്കാലം സഭ വിളിച്ചുചേർക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു.സ്വർണക്കടത്തു കേസിൽ രാഷ്ട്രീയമായി ഭരണമുന്നണിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തു വന്നാൽ നിയമസഭയിൽ ഭരണപക്ഷം കൂടുതൽ പ്രതിരോധത്തിലാകും.
സ്വർണക്കടത്തു വിഷയത്തിൽ സഭയ്ക്കകത്ത് സർക്കാരിനെതിരേ ആക്രമണം ശക്തമാക്കാനാണു പ്രതിപക്ഷ നീക്കം. സമ്മേളനം ചേരാനുള്ള ശിപാർശ അംഗീകരിച്ച് ഗവർണറുടെ വിജ്ഞാപനമിറങ്ങിയാലുടൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്കെതിരായ പ്രമേയത്തിന് നോട്ടീസ് നൽകും. നിയമസഭാ സെക്രട്ടറിക്കാണ് നോട്ടീസ് നൽകേണ്ടത്.
ധനബിൽ ചർച്ച ചെയ്യാൻ വിളിച്ച നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ പ്രമേയ നോട്ടീസ് ചർച്ച ചെയ്യാൻ സാധ്യതയില്ല. സ്പീക്കർക്കെതിരായ പ്രമേയം ചർച്ചയ്ക്കെടുക്കണമെങ്കിൽ 20 അംഗങ്ങളുടെ പിന്തുണ വേണം. പ്രമേയം ചർച്ച ചെയ്യുന്പോൾ ചെയറിൽ ഡപ്യൂട്ടി സ്പീക്കറായിരിക്കും. ഡപ്യൂട്ടി സ്പീക്കറുടെ സീറ്റിൽ സ്പീക്കർ ഇരിക്കണമെന്നാണു ചട്ടം.
ധനബിൽ പാസാക്കാൻ 27നു നിയമസഭ ചേരും
12:48 AM Jul 16, 2020 | Deepika.com