തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചു തദ്ദേശസ്വയംഭരണ പൊതുസർവീസ് രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എൻജിനിയറിംഗ്, നഗരഗ്രാമാസൂത്രണം എന്നീ വകുപ്പുകൾ ഏകീകരിച്ചാണ് പൊതുസർവീസ് രൂപീകരിക്കുന്നത്.
ലോക്കൽ ഗവണ്മെൻറ് കമ്മീഷൻ സമർപ്പിച്ച കരട് ചട്ടങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടും പരിഗണിച്ചാണ് ഏകീകരണം. അഞ്ച് വ്യത്യസ്ത വകുപ്പുകൾ പരസ്പരം ബന്ധപ്പെടാതെ നിൽക്കുന്നത് തദ്ദേശ സ്ഥാപന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തടസമാകുന്നുണ്ട്. ഇതു പരിഹരിക്കാനാണു പൊതു സർവീസ്.
ഏകീകൃത വകുപ്പിന്റെ പേര് തദ്ദേശസ്വയംഭരണ വകുപ്പ് എന്നും വകുപ്പ് തലവന്റെ പേര് പ്രിൻസിപ്പൽ ഡയറക്ടർ എന്നുമായിരിക്കും.നിലവിലുള്ള ജീവക്കാർക്കു ദോഷം വരാതെയായിരിക്കും ഏകീകരണം. വിവിധ തട്ടുകളിലായി കിടക്കുന്ന പ്രാദേശിക ആസൂത്രണ വികസന പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മികച്ച പ്രാദേശിക ഭരണത്തിനും തദ്ദേശസ്ഥാപനങ്ങൾക്ക് മാത്രമായി ഏകീകൃത ഉദ്യോഗസ്ഥ സംവിധാനം അനിവാര്യമാണ്.
നിലവിലുള്ള ഗ്രാവികസന കമ്മീഷണറേറ്റ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ് എന്നീ മൂന്നു വകുപ്പുകൾ സംയോജിപ്പിച്ച് റൂറൽ, അർബൻ എന്നീ രണ്ടു വിംഗുകൾ രൂപീകരിക്കും.
ഗ്രാമവികസന വകുപ്പ് കമ്മീഷണർ, പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ എന്നിവർക്ക് പകരം ഡയറക്ടർ, എൽഎസ്ജിഡി (റൂറൽ), ഡയറക്ടർ എൽഎസ്ജിഡി (അർബൻ) എന്നീ തസ്തികകൾ നിലവിൽ വരും.
തദ്ദേശ വകുപ്പിനു കീഴിലുള്ള അഞ്ചു വകുപ്പുകളെ ഏകോപിപ്പിച്ചു പൊതുസർവീസ്
11:29 PM Jul 15, 2020 | Deepika.com