കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോ മാറ്റിക് ബാഗേജിലൂടെ നേരത്തെ കടത്തിയ സ്വര്‍ണം രണ്ടാം പ്രതി കെ.ടി. റമീസില്‍നിന്നു വാങ്ങിയത് മൂവാറ്റുപുഴ കമ്പനിപ്പടി ആര്യങ്കാലായില്‍ ജലാൽ മുഹമ്മദ് (37) ആണെന്നു കസ്റ്റംസ്. ജലാലിനെയും സ്വര്‍ണം കടത്താനുപയോഗിച്ച വാഹനവും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ജലാലിനു പുറമേ റമീസിന്റെ കൂട്ടാളികളായ മലപ്പുറം വേങ്ങര സ്വദേശിയെയും മറ്റു രണ്ടു പേരെയും കസ്റ്റംസ് ഇന്നലെ പിടികൂടി. ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നേരത്തെ അറസ്റ്റിലായ റമീസ് റിമാൻഡിലാണ്. സ്വര്‍ണക്കടത്ത് കേസിലെ ഇടനിലക്കാരനായ ഇയാൾ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കസ്റ്റംസിന്റെ നീക്കം. വിവിധ സ്വര്‍ണക്കടത്ത് കേസുകളില്‍ കാലങ്ങളായി കസ്റ്റംസ് അന്വേഷിച്ചിരുന്ന പ്രതിയാണ് ജലാല്‍. ഇയാള്‍ കഴിഞ്ഞദിവസം കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
വിമാനത്താവളത്തിലെത്തുന്ന സ്വര്‍ണം മുഖ്യപ്രതി സരിത്ത് പുറത്തെത്തിക്കുകയും മറ്റൊരു പ്രതിയായ സന്ദീപ് നായര്‍ അത് ഏറ്റുവാങ്ങി റമീസിനും ജലാലിനുമടക്കം കൈമാറുകയുമായിരുന്നെന്നാണ് കസ്റ്റംസ് നിഗമനം. ഡിപ്ലോമാറ്റിക് ബാഗേജിലൂടെ ഏറ്റവുമൊടുവിൽ നടന്ന സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടിയതോടെയാണ് മുന്‍പു നടന്ന സ്വർണക്കടത്തുകൾ വെളിച്ചത്തു വന്നത്.
റമീസില്‍നിന്നു സ്വര്‍ണം വാങ്ങിയ ജലാൽ കസ്റ്റഡിയിൽ
01:20 AM Jul 15, 2020 | Deepika.com