തിരുവനന്തപുരം: രാജ്യത്ത് ഇടതുപക്ഷം ഭരണത്തിലുള്ള ഏക സംസ്ഥാനമായ കേരളത്തിലെ ഭരണവുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചു സിപിഎം കേന്ദ്ര നേതൃത്വം. പാർട്ടിയും സർക്കാരും രണ്ടു ദിശകളിൽ നീങ്ങുന്നതിന്റെ പരിണതഫലമാണു പ്രശ്നങ്ങളെന്നും സർക്കാരിനെ നിയന്ത്രിക്കുന്നതിൽ സിപിഎം സംസ്ഥാന നേതൃത്വത്തിനു നോട്ടപ്പിഴ സംഭവിച്ചുവെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ സിപിഐ ദേശീയ നേതൃത്വം കൂടി അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ച സാഹചര്യത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാനും പാർട്ടി സംസ്ഥാന നേതൃത്വത്തോടു സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
പാർട്ടിയും സർക്കാരും തമ്മിൽ ഏകോപനമില്ലെന്നു മന്ത്രിസഭയിലെ ഒരംഗംതന്നെ സീതാറാം യെച്ചൂരിക്കു നേരിട്ടും കത്തു മുഖേനയും പരാതി നൽകിയിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ മന്ത്രിയുടെ പരാതി പരിശോധിക്കാൻ ജനറൽ സെക്രട്ടറി കത്തിന്റെ കോപ്പിയടക്കം പാർട്ടി കേരള നേതൃത്വത്തിനു കൈമാറി. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും സ്ഥിരമായി പങ്കെടുക്കുന്ന സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള ഈ പരാതി ഗൗരവമായി എടുത്തില്ലെന്നു മാത്രമല്ല ചർച്ചയ്ക്കുപോലും പരിഗണിച്ചില്ല. വിഷയം മേയ് ഒടുവിൽ ചേർന്ന സിപിഎം പോളിറ്റ്ബ്യൂറോ പരിഗണിക്കുകയും രാമചന്ദ്രൻപിള്ളയുടെ നിലപാടിനെതിരെ ശക്തമായ വിമർശനം ഉയരുകയും ചെയ്തു.
കേരളത്തിൽനിന്നുള്ള മറ്റൊരു പോളിറ്റ്ബ്യൂറോ അംഗംതന്നെയാണു കേരളത്തിലെ പാർട്ടി നേതൃത്വത്തോട് എല്ലാ കാലത്തും സഹാനുഭൂതി പ്രകടിപ്പിക്കുന്ന രാമചന്ദ്രൻപിള്ളയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഭരണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടിയെ മറികടന്ന് ഇടപെടുന്നതായുള്ള പരാതി ഭരണം തുടങ്ങി ഒന്നരവർഷത്തിനുള്ളിൽ തന്നെ പ്രകടമായതാണ്. ഇടുക്കിയിലെ പ്രമുഖനായ സിപിഎം നേതാവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ അവിടത്തെ പട്ടയവിതരണവുമായി ബന്ധപ്പെട്ട പരാതി ബോധ്യപ്പെടുത്താൻ എത്തിയപ്പോൾ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥനുമായി ഉണ്ടായ വാക്പോരു സിപിഎം സംസ്ഥാന സമിതിതന്നെ ഗൗരവമായി പരിശോധിച്ചിരുന്നു. അന്നു സംസ്ഥാന സമിതിയിൽ പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന ശക്തമായ നിർദേശം നൽകി.
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പിണറായി വിജയന്റെ ഓഫീസിലെ ഈ ജീവനക്കാരൻ ജോലി മതിയാക്കി എകെജി സെന്ററിലെ പഴയ ജോലിയിലേക്കു മടങ്ങാനുള്ള താത്പര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. കോടിയേരി ബാലകൃഷണന്റെ സമ്മർദം മൂലം മാത്രമാണ് അദ്ദേഹം ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിൽ തുടരുന്നത്.
സ്വർണക്കടത്തു കേസിൽ ഇപ്പോൾ സംശയനിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നേരത്തേയും നിരവധി പരാതികൾ ഉയർന്നിരുന്നു. സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റ് ശിവശങ്കർ വാടകയ്ക്കെടുത്തപ്പോൾ ഫ്ളാറ്റിനു വാടക നൽകിയതിന്റെ രസീതടക്കമുള്ള പരാതി സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ യൂണിയൻ നേതാവ് മന്ത്രി തോമസ് ഐസക്കിനു നൽകിയിരുന്നു. ഈ പരാതി മന്ത്രി തോമസ് ഐസക് പാർട്ടി സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ ഏറിയ പങ്കും പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കിൽ 2005-ൽ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിൽ ശിവശങ്കറിനെ വിമർശിക്കാൻ സിപിഎം സംസ്ഥാന നേതൃത്വത്തിലെ പലരും ധൈര്യപ്പെട്ടിരുന്നില്ല.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള എല്ലാ രാഷ്ട്രീയ വിവരങ്ങളും വെള്ളിയാഴ്ച പാർട്ടി കേന്ദ്ര നേതൃത്വത്തിനു നൽകാൻ സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എം. പ്രേംകുമാർ
നോട്ടപ്പിഴ സംഭവിച്ചെന്നു സിപിഎം കേന്ദ്ര നേതൃത്വം
12:44 AM Jul 15, 2020 | Deepika.com