തിരുവനന്തപുരം: സ്വർണക്കടത്തു പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിലുള്ള രാഷ്ട്രീയ വിവാദം കൊടുന്പിരിക്കൊണ്ടിരിക്കെ ധനബിൽ പാസാക്കുന്നതിനായി ഒരു ദിവസത്തേക്ക് നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്ന കാര്യം ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കും സ്പീക്കർക്കും എതിരേ പ്രതിപക്ഷം പ്രമേയം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭാസമ്മേളനത്തിന് അതീവ പ്രാധാന്യമാണുള്ളത്.
ധനബിൽ പാസാക്കാൻ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കേണ്ടത് ആവശ്യമാണ്. നിയമസഭ വിളിച്ചു ചേർക്കാനുള്ള നടപടികളുമായാണു സർക്കാർ മുന്നോട്ടു പോകുന്നതെന്നാണു വിവരം. നിയമസഭ വിളിച്ചു ചേർക്കാതെ മാറി നിന്നാൽ, വിവാദങ്ങളിൽനിന്ന് ഒളിച്ചോടിയതായി പ്രതിപക്ഷം ആരോപിക്കും. നിയമസഭ 27നു വിളിച്ചു ചേർക്കാനാണ് ആലോചിക്കുന്നത്. അങ്ങനെയെങ്കിൽ അന്നു പ്രതിപക്ഷത്തിന് സ്പീക്കർക്കെതിരേ പ്രമേയം കൊണ്ടു വരാൻ കഴിയില്ല. കാരണം സ്പീക്കർക്കെതിരേ പ്രമേയം അവതരിപ്പിക്കാൻ 14 ദിവസം മുന്പു നോട്ടീസ് നൽകേണ്ടതുണ്ട്. എന്നാൽ, സർക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനാകും. ഇതിനു മൂന്നു ദിവസത്തെ നോട്ടീസ് മതിയാകും.
ഒരു ദിവസത്തെ നിയമസഭാ സമ്മേളനത്തിനു പകരം ധനബിൽ പാസാക്കാനുള്ള സമയപരിധി 150 ദിവസംവരെ നീട്ടുന്നതിനുള്ള ഓർഡിനൻസ് കൊണ്ടു വരുന്നതും ആലോചിച്ചിരുന്നു. ഇക്കാര്യവും മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നേക്കും.
സ്വർണക്കടത്തു കേസ് പ്രതികളുടെ നേതൃത്വത്തിൽ നെടുമങ്ങാട് ആരംഭിച്ച "കാർ കാർബണ് ഡോക്ടർ' എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തതു സ്പീക്കർ പി. ശ്രീരാമകൃഷ്ണനായിരുന്നു. സ്പീക്കറുടെ വിദേശ സന്ദർശനം അടക്കമുള്ള ചില നടപടികൾ ദുരൂഹമാണെന്നും നിയമസഭാ സമ്മേളനത്തിൽ കൂടുതൽ തെളിവുകൾ പുറത്തു വിടുമെന്നും പ്രതിപക്ഷം പറയുന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കർക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്.
നടപടിക്രമങ്ങളിൽ ഭേദഗതി വരുത്തി സബ്ജക്ട് കമ്മിറ്റിക്കു വിടാതെ ഒറ്റ ദിവസം കൊണ്ട് ധനബിൽ ചർച്ച ചെയ്തു പാസാക്കാനാണു ധാരണ. ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ല. സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്കു ശേഷമാണു നടപടി ക്രമമനുസരിച്ച് ധനബിൽ പാസാക്കുന്നത്. ഈ കമ്മിറ്റികളിലെല്ലാം വിയോജനക്കുറിപ്പ് രേഖപ്പെടുത്താനുള്ള അംഗങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുള്ളതിനാൽ പരമാവധി പേർക്ക് ബിൽ ചർച്ചയിൽ ഭേദഗതികളവതരിപ്പിച്ച് സംസാരിക്കാൻ അവസരം നൽകും.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള സാമൂഹിക അകലം പാലിക്കൽ ഉറപ്പുവരുത്താനായി സഭാ ഹാളിൽ അധികമായി 35 കസേരകൾ പിറകിലായി സജ്ജീകരിക്കും. ഇവർക്കു സംസാരിക്കാനായി അധിക മൈക്കും ക്രമീകരിക്കും.
നിയമസഭാസമ്മേളനം: ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
12:44 AM Jul 15, 2020 | Deepika.com