തിരുവനന്തപുരം: എല്ലാവർഷവും ആയിരങ്ങൾ കത്തിച്ച തിരിയുമായി ജൂലൈ 14-ന് ദൈവദാസൻ മാർ ഈവാനിയോസിന്റെ കബറിടത്തിൽ നടത്തുന്ന മെഴുകുതിരി നേർച്ച പ്രദിക്ഷണം കോവിഡ്-19 ന്റെ പ്രത്യേക പശ്ചാത്തലത്തിൽ ഈ വർഷം പ്രതീകാത്മകമായിട്ടാണ് നടന്നത്.
മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആയിരക്കണക്കിന് തീർഥാടകരുടെയും വിശ്വാസികളുടെയും പ്രതിനിധിയായി കത്തിച്ച തിരിയുമേന്തി ഈ വർഷത്തെ മെഴുകുതിരി പ്രദക്ഷിണം ഒറ്റയ്ക്കു നടത്തി. എല്ലാ വർഷവും 14ന് വൈകിട്ടാണ് വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള തീർഥാടകർ കബറിൽ എത്തുന്നത്. ഈ വർഷം തീർഥാടന പദയാത്ര വേണ്ടെന്നു വച്ചിരുന്നു. സഭയിലെ മറ്റ് മെത്രാപ്പോലീത്താമാർക്കും തിരുവനന്തപുരം നഗരം ലോക്ക്ഡൗണ് ആയതിനാൽ എത്തിച്ചേരാൻ സാധിച്ചില്ല.
പതിവുപോലെ വൈകിട്ട് കാതോലിക്കാ ബാവ പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ സന്ധ്യാപ്രാർഥനയ്ക്കു നേതൃത്വം നൽകി. തുടർന്ന് കത്തീഡ്രലിൽനിന്നും കത്തിച്ച തിരിയുമായി പ്രാർഥാനാപൂർവം ബാവ നടന്നുനീങ്ങി. കത്തീഡ്രലിനു ചുറ്റും പ്രദക്ഷിണം പൂർത്തിയാക്കി കബറിടത്തിലെത്തി പ്രാർഥന നടത്തി. സഭയ്ക്കാകമാനമുള്ള ശ്ലൈഹീക ആശീർവാദം തുടർന്നു നൽകി. കുറച്ചു നാളുകൾക്കു മുന്പ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഫ്രാൻസിസ് മാർപാപ്പ ഏകനായി നടത്തിയ പ്രാർഥനയെ അനുസ്മരിപ്പിക്കുന്നതായിരുന്നു മാർ ക്ലീമിസ് ബാവ നടത്തിയ മെഴുകുതിരി പ്രദക്ഷിണം.
ഒന്നു മുതൽ കബറിടത്തിൽ നടന്ന ഓർമപ്പെരുന്നാൾ ആഘോഷങ്ങൾ ഇന്ന് രാവിലെ നടക്കുന്ന വിവിധ ശുശ്രൂഷകളോടു കൂടി സമാപിക്കും. രാവിലെ എട്ടിന് മാർ ക്ലീമിസ് ബാവയുടെ കാർമികത്വത്തിൽ കുർബാന നടക്കും. തുടർന്ന് കബറിടത്തിൽ ധൂപ പ്രാർഥനയും നേർച്ചയും നടക്കും.
മാർ ഈവാനിയോസ് ഓർമപ്പെരുന്നാൾ ഇന്നു സമാപിക്കും
12:44 AM Jul 15, 2020 | Deepika.com