കോട്ടയം: കോടതി വ്യവഹാരത്തിലൂടെ പശ്ചിമഘട്ടത്തുടനീളം ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദേശങ്ങൾ അടിച്ചേൽപ്പിക്കുവാൻ ആസൂത്രിത നീക്കം നടക്കുന്നത് വളരെ ഗൗരവത്തോടെ പശ്ചിമഘട്ട ജനത കാണണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ.
കോവിഡിന്റെ പശ്ചാത്തലത്തിൽ തെരുവിലിറങ്ങിയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചിരിക്കെ സുപ്രീംകോടതി ഇടപെടലിലൂടെ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുക എന്ന അജൻഡയാണു വിദേശരാജ്യങ്ങളിൽനിന്നു വൻ സാന്പത്തിക സഹായം പറ്റുന്ന ഇന്ത്യയിലെ ചില പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നത്.
സ്കൂൾ കുട്ടികളെ മുൻനിർത്തി സുപ്രീംകോടതിയിൽ പരിസ്ഥിതി സംഘടനകൾ സമർപ്പിച്ച കേസിൽ ജൂണ് അവസാനവാരം കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങൾക്കും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാഡ്ഗിൽ നിർദേശങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ തങ്ങളുടെ ഭാവി പ്രതിസന്ധിയിലാകുമെന്നും ജീവിതം മുരടിക്കുമെന്നും കുട്ടികളെ രംഗത്തിറക്കി സഹതാപം സൃഷ്ടിച്ചുള്ള വാദത്തിന്റെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. 2018ലും 2019ലും കേരളത്തിലുണ്ടായ പ്രകൃതിക്ഷോഭവും ഉരുൾപൊട്ടലും പ്രളയവും ഗാഡ്ഗിൽ നിർദേശങ്ങൾ നടപ്പിലാക്കാത്തതുകൊണ്ടാണെന്ന് തമിഴ്നാട്ടിലെ നീലഗിരിയിലുള്ള സ്കൂൾ കുട്ടികൾവഴി നഗരങ്ങൾ കേന്ദ്രമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനകൾ കേസുകൊടുത്തിരിക്കുന്നത് വിരോധാഭാസമാണ്.
വനത്തിനുള്ളിൽ മാത്രമായി പരിസ്ഥിതിലോലം നിജപ്പെടുത്തണമെന്നുള്ളതും കാർഡമം ഹിൽ റിസർവ് ഒഴിവാക്കി വനഭൂമിയുടെ വിസ്തൃതി 8656.46 ചതുരശ്ര കിലോമീറ്ററാണെന്ന സംസ്ഥാന ഗവണ്മെന്റ് നിലപാട് കേന്ദ്ര ഗവണ്മെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനും സുപ്രീംകോടതിയിൽനിന്ന് ജനങ്ങൾക്ക് എതിരെയുള്ള ഉത്തരവ് ഉണ്ടാകാതിരിക്കുന്നതിനും ജനങ്ങളിൽ ഭിന്നത സൃഷ്ടിക്കാതെ ജാഗ്രതയോടെയുള്ള ഒറ്റക്കെട്ടായ അടിയന്തര ഇടപെടലുകൾ ഉണ്ടാകണം. കർഷകരുടെ കൃഷിഭൂമി പരിസ്ഥിതിലോലമാക്കാൻ ഒരിക്കലും അനുവദിക്കാൻ പാടില്ലെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ഗാഡ്ഗിൽ നിർദേശങ്ങൾ അടിച്ചേൽപ്പിക്കാൻ ആസൂത്രിത നീക്കം: ഇൻഫാം
12:44 AM Jul 15, 2020 | Deepika.com