തൃശൂർ: അർണോസ് പാതിരിയുടെ ജീവചരിത്രം ജർമൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. ജർമൻ ഭാഷയിൽ അർണോസിന്റെ ജീവചരിത്രം ഇതാദ്യമാണ്. ഫാ. എബ്രഹാം അടപ്പൂർ തൊണ്ണൂറാമത്തെ വയസിൽ 2015ൽ ഇംഗ്ലീഷിൽ എഴുതിയ ജീവചരിത്രമാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
അർണോസ് പാതിരിയുടെ ജീവിതകാലവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും, ജീവിതത്തിലെ പ്രധാന സംഭവങ്ങൾ, അർണോസ് പാതിരി ജർമനിയിൽനിന്നു 438 ദിവസംകൊണ്ട് ഇന്ത്യയിൽ സൂററ്റിൽ എത്തിയതുവരെയുള്ള പ്രധാന സംഭവങ്ങൾ രേഖപ്പെടുത്തിയ ഫ്രാൻസ് കാസ്പർ ഷില്ലിംഗറുടെ യാത്രാവിവരണം, ടിപ്പുസുൽത്താന്റെ ആക്രമണത്തെത്തുടർന്ന് അപ്രത്യക്ഷമായ സന്പാളൂർ ഈശോസഭാ കേന്ദ്രം, അർണോസ് പാതിരിയും മാർത്തോമ്മാ ക്രിസ്ത്യാനികളും, അർണോസ് പാതിരി യൂറോപ്പിലേക്ക് എഴുതിയ കത്തുകൾ, ഭാഷാശാസ്ത്രത്തിലും സാഹിത്യത്തിലും നേടിയ നേട്ടങ്ങൾ, ലോകപ്രശസ്തമായ അർണോസിന്റെ "ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക'എന്ന സംസ്കൃത വ്യാകരണം തുടങ്ങിയ വിഷയങ്ങൾ വിശദമായി പ്രതിപാദിക്കുന്ന 11 അധ്യായങ്ങളാണു പുസ്തകത്തിലുള്ളത്.
കേരളത്തിലെ അർണോസിന്റെ സമസ്ത ജീവിതമേഖലകളെയും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. മൂവായിരം വർഷത്തോളമായി ബ്രാഹ്മണസമുദായം അവരുടെ കുത്തകയാക്കിവച്ചിരുന്ന സംസ്കൃതഭാഷ ചരിത്രത്തിലാദ്യമായി ജനകീയമാക്കാൻ അർണോസ് നടത്തിയ ശ്രമങ്ങൾ ഈ പുസ്തകത്തിലുണ്ട്. തൃശിവപേരൂർ സർവകലാശാല എന്ന് യൂറോപ്യർ വിശേഷിപ്പിച്ചിരുന്ന തൃശൂരിലെ ബ്രാഹ്മണ മഠത്തിലെ നന്പൂതിരിമാരുമായുള്ള ബന്ധം അർണോസ് എങ്ങനെ സാധിച്ചെടുത്തു എന്നും ഈ പുസ്തകത്തിൽ പറയുന്നു.
ബൈബിൾ പ്രമേയങ്ങൾ കാവ്യഭാഷയിൽകൂടി ആണെങ്കിലും കേരളത്തിൽ ആദ്യമായി അക്ഷരങ്ങൾവഴി മലയാളികളെ അറിയിച്ചത് പുത്തൻപാന എന്ന കൃതിയിൽകൂടി അർണോസ് പാതിരി ആയിരുന്നു.
172 പേജിൽ 11 അധ്യായങ്ങളിലായി ഈ ജീവചരിത്രം ഇംഗ്ലീഷിൽനിന്നു ജർമൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയത് അർണോസിന്റെ ജന്മഗ്രാമമായ ഓസ്റ്റർക്കാപ്പലിനടുത്ത ഗ്രാമമായ ബാഡസൻ ഹോൾഗറിലാണ്.
കരോളിനം വിദ്യാഭ്യാസ കേന്ദ്രത്തിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസർ ആയ എലിസബത്ത് പോളർട്ട് ടിം ആണ് പ്രൂഫ് റീഡിംഗ് നടത്തി തന്റെ ഭർത്താവായ ഹോൾഗർ ടിമ്മിനെ പരിഭാഷപ്പെടുത്താൻ സഹായിച്ചത്. 14.95 യൂറോ ആണ് പുസ്തകത്തിന്റെ വില.
അർണോസ് പാതിരിയുടെ ജീവചരിത്രം ജർമൻ ഭാഷയിൽ
12:11 AM Jul 15, 2020 | Deepika.com