തിരുവനന്തപുരം: കേരള ഫിനാൻഷൽ കോർപറേഷൻ വഴി സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക വായ്പാ പദ്ധതികൾ നടപ്പിലാക്കുമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്. കെഎഫ്സി നടത്തിയ വെബിനാറിലാണ് പ്രഖ്യാപനം.
സർക്കാർ/അർധ സർക്കാർ/പ്രമുഖ കോർപറേറ്റുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വർക്ക് ഓർഡർ ഉള്ളവർക്കാണ് വായ്പാ സൗകര്യം. വർക്ക് ഓർഡറിന്റെ 90 ശതമാനം പരമാവധി 2.5 കോടി രൂപ വരെ 9.5 ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഇവർക്ക് പർച്ചേസ് ഓർഡറുകൾ പെട്ടെന്നുതന്നെ ഡിസ്കൗണ്ട് ചെയ്ത് പണം നൽകും. കോവിഡ് പ്രതിസന്ധി നേരിടുന്ന സ്റ്റാർട്ടപ്പ് സംരംഭകർക്കായിരുന്നു വെബിനാർ. കേരള ഫിനാൻഷൽ കോർപറേഷനും കേരള സ്റ്റാർട്ടപ് മിഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഓണ്‍ലൈൻ ലൈവ് ചർച്ചയ്ക്ക് ധനമന്ത്രി ടി.എം.തോമസ് ഐസക് നേതൃത്വം നൽകി.
കെഎഫ്സി സിഎംഡി സഞ്ജയ്കൗൾ, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ സജി ഗോപിനാഥ്, കെഎഫ്സി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ്, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.കെ.ജെ. ജോസഫ്, മൈസോണ്‍ ആന്‍ഡ് മലബാർ എയ്ഞ്ചൽ ചെയർമാൻ ഷൈലൻ സഗുണൻ, യൂണിക്കോണ്‍ ഇന്ത്യാ വെഞ്ചഴ്സ് മാനേജിംഗ് പാർട്ണർ അനിൽ ജോഷി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സ്റ്റാർട്ടപ്പുകൾക്ക് കെഎഫ്സി വഴി പ്രത്യേക വായ്പാ പദ്ധതികൾ
12:11 AM Jul 15, 2020 | Deepika.com