ചങ്ങനാശേരി: റഷ്യയിൽനിന്നു നാട്ടിലെത്തി പായിപ്പാട്ടുള്ള വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എംബിബിഎസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പായിപ്പാട് പുത്തൻകാവ് ഭാഗത്ത് അന്പിത്താഴത്ത് പ്രമോദ്-കവിത ദന്പതികളുടെ മകൾ കൃഷ്ണപ്രിയയെ (20) ആണ് കഴിഞ്ഞദിവസം രാത്രി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
റഷ്യയിൽ എംബിബിഎസ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ കഴിഞ്ഞ ആഴ്ചയാണു നാട്ടിലെത്തിയത്. തുടർന്നു വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മാതാപിതാക്കളും സഹോദരനും മറ്റൊരു വീട്ടിലായിരുന്നു താമസം. തിങ്കളാഴ്ച ഉച്ചവരെ കൃഷ്ണപ്രിയ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് ഫോണ് ബന്ധം ലഭിക്കാതെ വന്നതിനെത്തുടർന്ന് വീട് തുറന്നു പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നെടുത്ത സ്രവ പരിശോധനയുടെ ഫലം നെഗറ്റീവാണെന്നു കണ്ടെത്തിയതായും ഇന്ന് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തുമെന്നും തൃക്കൊടിത്താനം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഇ. അജീബ് പറഞ്ഞു.
അതേസമയം യുവതിക്ക് ഇങ്ങനെ മരിക്കേണ്ട സാഹചര്യമില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടതായും ഇതിന്റെ അടിസ്ഥാനത്തിൽ ആർഡിഒ ഇൻക്വസ്റ്റ് തയാറാക്കണമെന്ന് ആവശ്യപ്പെട്ട് ആർഡിഒയ്ക്ക് കത്തു നൽകിയിട്ടുണ്ടെന്നും സിഐ കൂട്ടിച്ചേർത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടു ലഭിച്ച ശേഷമേ വിശദാംശങ്ങൾ അറിയാനാകുകയുള്ളുവെന്നും മാനസിക സമ്മർദമാണോ മരണകാരണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും സിഐ പറഞ്ഞു.സംസ്കാരം ഇന്നു 3.30ന് വീട്ടുവളപ്പിൽ.
ക്വാറന്റൈനിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചനിലയിൽ
11:20 PM Jul 14, 2020 | Deepika.com