തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കർക്കെതിരെ പ്രമേയവും കൊണ്ടുവരാൻ യുഡിഎഫ് തീരുമാനിച്ചു. തുടർനടപടികൾ തീരുമാനിക്കാൻ പ്രതിപക്ഷനേതാവിനെ യുഡിഎഫ് നേതൃയോഗം ചുമതലപ്പെടുത്തി.
സ്വർണക്കടത്തു കേസിൽ പ്രക്ഷോഭം ശക്തമാക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചതായി കണ്വീനർ ബെന്നി ബഹനാൻ അറിയിച്ചു. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും രാജി ആവശ്യപ്പെട്ട് യുഡിഎഫ് എംഎൽഎമാരുടെയും എംപിമാരുടെയും മേഖലാതല ധർണ ഈ മാസം 23 ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നടത്തും.
രാജ്യസുരക്ഷയെ ബാധിക്കുന്ന കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായതുകൊണ്ടാണ് യുഡിഎഫ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതെന്നു ബെന്നി ബഹനാൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കടത്തിലെ പ്രധാന പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം വ്യക്തമായി. എന്നിട്ടും അദ്ദേഹത്തിനെതിരേ വകുപ്പുതല അന്വേഷണത്തിനു പോലും സംസ്ഥാന സർക്കാർ തയാറായിട്ടില്ല.
സ്വപ്നയുമായി സ്പീക്കർ ശ്രീരാമകൃഷ്ണനും സൗഹൃദമുണ്ടെന്നു വ്യക്തമായതോടെ സ്പീക്കർ രാജിവയ്ക്കണമെന്ന ആവശ്യവും യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നതായി ബെന്നി കൂട്ടിച്ചേർത്തു. കേസിലെ പ്രതികൾക്ക് സുരക്ഷാ വലയം ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ നീക്കം അന്വേഷണത്തിൽ വ്യക്തമായി. ശിവശങ്കറിനു സ്പ്രിങ്ക്ളർ വിഷയത്തിൽ നല്കിയിരുന്ന ഗുഡ് സർട്ടിഫിക്കറ്റ് ഈ വിഷയത്തിലും മുഖ്യമന്ത്രി നല്കിയതായും ബെന്നി ബഹനാൻ പറഞ്ഞു.
സ്വപ്ന എങ്ങനെ കേരളം വിട്ടു എന്നത് സംശയാസ്പദമാണ്. എൻഐഎയ്ക്ക് 24 മണിക്കൂറിനകം സ്വപ്നയെ പിടികൂടാൻ കഴിഞ്ഞു. പ്രതിപക്ഷ നേതാവും യുഡിഎഫും സർക്കാരിനെതിരെ കൊണ്ടുവന്ന എല്ലാ ആരോപണങ്ങളും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. യുഡിഎഫ് ആവിഷ്കരിക്കുന്ന സമരപരിപാടിയെ കോവിഡിന്റെ പേരിൽ ആക്ഷേപിക്കാനാണ് മുഖ്യമന്ത്രിയും സർക്കാരും ശ്രമിക്കുന്നതെന്നും ബെന്നി ബഹ്നാൻ കുറ്റപ്പെടുത്തി.
സ്വർണക്കടത്ത് കേസിൽ അവിശ്വാസത്തിനു പ്രതിപക്ഷം
01:07 AM Jul 14, 2020 | Deepika.com