കൊച്ചി: പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടു നിര്‍ണായക വെളിപ്പെടുത്തലുമായി മിമിക്രി കലാകാരന് കലാഭവന്‍ സോബി. നയതന്ത്ര ബാഗിലെ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണിയായ പി.എസ്. സരിത്തിനെ ബാലഭാസ്കര്‍ കാറപകടത്തില്‍ മരിച്ച സ്ഥലത്ത് സംഭവദിവസം കണ്ടിരുന്നതായാണ് അദ്ദേഹം മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്.
അപകടം നടന്നു പത്തു മിനിറ്റിനുശേഷം കലാഭവന്‍ സോബി അതുവഴി കാറില്‍ കടന്നുപോയിരുന്നു. അപകടം കണ്ടു കാര്‍ നിര്‍ത്തിയ സമയത്ത് ചുവന്ന ടീഷര്‍ട്ട് ധരിച്ചു കൈകള്‍ പാന്റിന്റെ പോക്കറ്റിലാക്കി നിന്നിരുന്നയാളെ അന്നു ശ്രദ്ധിച്ചിരുന്നെന്നു സോബി പറയുന്നു. എട്ടുപത്തു പേര് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. അപകടം കണ്ടു നിസംഗനായി നിന്നിരുന്നയാളുടെ മുഖം മനസില്‍നിന്നു മാഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് പിടികൂടിയ ഒന്നാം പ്രതി സരിത്താണ് അതെന്നു വ്യക്തമാണെന്നും സോബി പറയുന്നു.
ഇക്കാര്യം ആരുടെ മുന്നിലും പറയാം. വേണമെങ്കില്‍ ബ്രയിന്‍ മാപ്പിംഗ് നടത്തി താന്‍ പറയുന്നത് സത്യമോ നുണയോ എന്ന് ഉറപ്പിച്ചുകൊള്ളാനും സോബി പറഞ്ഞു. അപകടം നടന്നതിനു പിന്നാലെ ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടെന്നു മുമ്പു സോബി വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ മുമ്പു സ്വര്‍ണം കടത്തിയ കേസില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടിയ പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്കറുടെ മുന്‍ മാനേജര്മാരായിരുന്നു.
2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്താണു ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്.
ബാലഭാസ്കറിന്റെ മരണം: അപകടസ്ഥലത്ത് സരിത്തിനെ കണ്ടിരുന്നെന്നു കലാഭവന്‍ സോബി
12:51 AM Jul 14, 2020 | Deepika.com