തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ കണ്ടെന്ന ആരോപണം പരിശോധിക്കണമെന്ന് ബാലഭാസ്കറിന്റെ പിതാവ് കെ.സി ഉണ്ണി. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിൽ താൻ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് വച്ച് താൻ കണ്ടിരുന്നതായി കലാഭവൻ സോബി നേരത്തേ വെളിപ്പെടുത്തിയിരുന്നു. ബാലഭാസ്കറിന്റെ വാഹനം അപകടത്തിൽപ്പെട്ടതിനു പിന്നാലെ സോബി അതുവഴി കടന്നു പോയിരുന്നു. ആ സമയത്ത് ദുരൂഹസാഹചര്യത്തിൽ ചിലരെ കണ്ടതായി സോബി നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യം അദ്ദേഹം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് ഡിആർഐ ചില സ്വർണക്കടത്തുകാരുടെ ചിത്രങ്ങൾ സോബിയെ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയും ചെയ്തിരുന്നു. ആ ചിത്രങ്ങളുടെ കൂട്ടത്തിൽ സരിത്തിന്റെ ചിത്രം ഇല്ലായിരുന്നു. പിന്നീട് നയതന്ത്ര സ്വർണക്കടത്ത് വിവാദമായതിനു പിന്നാലെ സരിത്തിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വന്നപ്പോഴാണ് താൻ ഇയാളെ തിരിച്ചറിഞ്ഞതെന്നുമാണ് സോബി പറയുന്നത്.
സോബിയുടെ വെളിപ്പെടുത്തലോടെ ബാലഭാസ്കറിന്റെ അപകടമരണത്തിൽ പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ഇക്കാര്യം പരിശോധിക്കപ്പെടണമെന്നാണ് ബാലഭാസ്കറിന്റെ പിതാവ് കെ.സി ഉണ്ണി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ 25 കിലോ സ്വർണം കടത്തിയ സംഘത്തിൽ ബാലഭാസ്കറിന്റെ മുൻ മാനേജർ ഉൾപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാൾ ഉൾപ്പെടുന്ന സംഘം തന്നെ മറയാക്കി സ്വർണം കടത്തിയത് ബാലഭാസ്കർ മനസിലാക്കിയിട്ടുണ്ടാകാമെന്നും അതിനാലാകാം അപകടം സംഭവിച്ചതെന്നുമാണ് കെ.സി ഉണ്ണി പറയുന്നത്. അതിനാൽ തന്നെ സോബിയുടെ വെളിപ്പെടുത്തൽ ഗൗരവമായി പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോപണം പരിശോധിക്കണമെന്ന് ബാലഭാസ്കറുടെ കുടുംബം
12:51 AM Jul 14, 2020 | Deepika.com