തിരുവനന്തപുരം: കേരളത്തിലെ സ്വർണക്കടത്തു കണ്ണികളുടെ പട്ടിക സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എൻഐഎയ്ക്കു കൈമാറി. മുന്നൂറിലധികം പേരുകൾ ഉൾപ്പെട്ട പട്ടികയാണു നൽകിയതെന്നാണു വിവരം. കൂടാതെ സ്വർണക്കടത്തിനുശേഷവും അതിനു രണ്ടു മാസം മുന്പും സ്വപ്ന സുരേഷ് ഫോണിൽ സംസാരിച്ചവരുടെ പട്ടികയും സ്പെഷൽ ബ്രാഞ്ച് ശേഖരിച്ചു.
ഫോണ് കോളുകളിൽ വ്യക്തത വരുത്തിയശേഷം ഇതു സംബന്ധിച്ച വിവരങ്ങളും സ്പെഷൽ ബ്രാഞ്ച് എൻഐഎയ്ക്കു കൈമാറും. സ്വർണം കടത്തുന്നതിനു സ്വപ്നയെ സഹായിച്ചവരെ കണ്ടെത്താൻ ഇന്റേണൽ വിജിലൻസും അന്വേഷണം ആരംഭിച്ചു. സ്വപ്നയ്ക്കു കേരളം വിടാൻ ഉന്നതരുടെ സഹായം ലഭിച്ചെന്നു കസ്റ്റംസ് വ്യക്തമാക്കിയ സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
പോലീസ് സ്വപ്നയെ സഹായിച്ചിട്ടില്ലെന്നും എന്തു സഹകരണം വേണമെങ്കിലും സംസ്ഥാന പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഡിജിപി എൻഐഎ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ടു സംസ്ഥാന പോലീസിന്റെ കൂടുതൽ സഹായം വേണ്ടിവരില്ലെന്ന് എൻഐഎ സംഘം അറിയിച്ചതായും സൂചനയുണ്ട്.
എൻഐഎയുടെ മൂന്നു പേരടങ്ങുന്ന അന്വേഷണ സംഘം തലസ്ഥാനത്തു ക്യാമ്പു ചെയ്യുകയാണ്. കേസിൽ സംശയത്തിന്റെ നിഴലിലുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യും. ശിവശങ്കറിനെ സർവീസിൽ നിന്നു സസ്പെന്ഡു ചെയ്യാത്തതിനാൽ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ പ്രിവിലേജുണ്ട്. നോട്ടീസ് കൊടുത്തു മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കഴിയൂ. അദ്ദേഹത്തിനെതിരെ ഇന്നലെയും സർക്കാർ നടപടിയെടുക്കാത്ത സാഹചര്യത്തിൽ അതിനായി കാത്തിരിക്കുകയാണു എൻഐഎ.
സ്വർണക്കടത്തു കണ്ണികളുടെ പട്ടിക എൻഐഎക്കു കൈമാറി
12:51 AM Jul 14, 2020 | Deepika.com