കൊച്ചി: സ്വർണക്കടത്തിൽ ജ്വല്ലറി വിതരണ ശൃംഖല കൈകാര്യം ചെയ്യുന്നതു രണ്ടാം പ്രതി കെ.ടി. റമീസാണെന്നു കണ്ടെത്തിയതായി റമീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കസ്റ്റംസ് വ്യക്തമാക്കി. റാക്കറ്റില്‍ സന്ദീപിന് മുകളിലുള്ള കണ്ണിയാണ് റമീസ്. ജ്വല്ലറികള്‍ക്ക് സ്വര്‍ണം നല്‍കുന്നത് റമീസ് വഴിയാണ്. കേസിനാവശ്യമായ വിവിധ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ പങ്കിനെപ്പറ്റി സരിത്ത് കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.
നയതന്ത്ര ബാഗ് വഴി നിരവധി തവണ സ്വര്‍ണം കടത്തിയതായും സരിത് മൊഴി നല്കി. റമീസിന്റെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍ കൂടുതല്‍ ആളുകളെ ചോദ്യം ചെയ്തു. 2015ല്‍ സുഹൃത്തിന്റെ ബാഗില്‍ ഇയാൾ സ്വര്‍ണം കടത്തിയിരുന്നു. സ്വപ്നയ്ക്ക് കേരളം വിടാന്‍ കള്ളക്കടത്ത് കേസില്‍ സംശയിക്കുന്ന ഉന്നതരുടെ സഹായം കിട്ടിയെന്നും കസ്റ്റംസ് പറയുന്നു.
ജ്വല്ലറികള്‍ക്കുള്ള സ്വര്‍ണം റമീസ് വഴിയെന്നു കസ്റ്റംസ്
12:51 AM Jul 14, 2020 | Deepika.com