തിരുവനന്തപുരം: ശ്രീപദ്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻമഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണിത്. സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയേറ്റെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.
രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും അഭിപ്രായം മാനിച്ചുകൊണ്ടാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോയത്. ക്ഷേത്രവും ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും ക്ഷേത്രത്തിലെ സന്പത്തും രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും കൈകളിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടു. അതിനിയും ഭദ്രമായിരിക്കും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ഒരു ലക്ഷം കോടിയിലധികം മൂല്യമുള്ള സ്വത്തുക്കളാണ് ശ്രീപദ്മനാഭ ക്ഷേത്രത്തിലുള്ളത്. ഇതു സംരക്ഷിക്കാൻ യുഡിഎഫ് സർക്കാർ പഴുതടച്ച സംവിധാനം ഏർപ്പെടുത്തി. ഒരു എസ്പിയുടെ നേതൃത്വത്തിൽ കമാൻഡോകൾ ഉൾപ്പെടെ ഇരുനൂറോളം പോലീസുകാരെയാണ് 24 മണിക്കൂർ സുരക്ഷയ്ക്ക് ഏർപ്പെടുത്തിയത്. അവർക്ക് ക്ഷേത്രപരിസരത്ത് ക്യാന്പ് ഓഫീസ് തുറന്നു. അത്യാധുനിക കാമറ ഉൾപ്പെടയുള്ള നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി. ചുറ്റുമുള്ള റോഡുകൾ നവീകരിച്ചു. 25 കോടിയിലധികം രൂപ ഇതിനായി ചെലവഴിച്ചെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു.
സുപ്രീംകോടതി വിധിയെ ശബരിമല വിഷയത്തിന്റെ വെളിച്ചത്തിൽ സ്വാഗതം ചെയ്യാൻ ഇടതുസർക്കാർ നിർബന്ധിതമായെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം: കോടതി വിധി സ്വാഗതാർഹമെന്നു ഉമ്മൻ ചാണ്ടി
11:52 PM Jul 13, 2020 | Deepika.com