കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിൽ സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും കോവിഡ് പരിശോധനാഫലം വരുന്നതുവരെയാണ് റിമാന്‍ഡ് ചെയ്തത്. സ്വപ്നയെ തൃശൂരിലെ ക്വാറന്റൈന് കേന്ദ്രത്തിലേക്കും സന്ദീപ് നായരെ കറുകുറ്റിയിലെ ക്വാറന്റൈന് കേന്ദ്രത്തിലേക്കും മാറ്റി.
ഇന്നലെ വൈകുന്നേരം 4.30-ഓടെയാണ് ഇരുവരെയും എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാര്‍ മുമ്പാകെ ഹാജരാക്കിയത്. ചോദ്യംചെയ്യുന്നതിനും തെളിവു ശേഖരിക്കുന്നതിനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം അപേക്ഷ സമര്‍പ്പിച്ചു. സ്വര്‍ണക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെ, കുറ്റകൃത്യത്തിനു പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ അപേക്ഷ നല്‍കിയത്. കേസില്‍ വിശദ അന്വേഷണം ആവശ്യമാണെന്നും എന്‍ഐഎ വ്യക്തമാക്കി. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
ഇന്നലെ പുലര്‍ച്ചെ ബംഗളൂരുവില്‍നിന്നു പ്രതികളുമായി പുറപ്പെട്ട എന്‍ഐഎ സംഘം 11.15-ഓടെയാണ് വാളയാര്‍ അതിര്‍ത്തി കടന്നത്. ആലത്തൂര്‍ കടന്നശേഷം സ്വപ്നയുമായി വന്ന വാഹനത്തിന്റെ ടയർ പഞ്ചറായി. ഇതേത്തുടര്‍ന്ന് സ്വപ്നയെ സന്ദീപ് നായരെ കൊണ്ടുവന്ന വാഹനത്തിലേക്ക് മാറ്റി യാത്ര തുടര്‍ന്നു. 100 മീറ്ററോളം വാഹനം നീങ്ങിയെങ്കിലും വീണ്ടും ദേശീയപാതയില്‍ നിര്‍ത്തി. തുടര്‍ന്ന് ആശയക്കുഴപ്പം പരിഹരിച്ചശേഷമാണു യാത്ര തുടര്‍ന്നത്.
പ്രതികളുമായെത്തിയ സംഘത്തിനു പോലീസ് എസ്കോര്‍ട്ട് ഒരുക്കിയിരുന്നു. വഴിയിലുടനീളം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധങ്ങൾ ഉണ്ടായി. മുഖം മറച്ചാണ് പ്രതികളെ എത്തിച്ചത്. ഉച്ചയ്ക്ക് ഒന്നോടെ പ്രതികളെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിനു മുന്നോടിയായി കോവിഡ് പരിശോധനകള്‍ക്കായാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2.30 ഓടെയാണ് പ്രതികളുമായി സംഘം പനമ്പള്ളിനഗറിലെ ഗിരിനഗര്‍ തേര്‍ഡ് ക്രോസ് റോഡിലുള്ള എൻഐഎ ഓഫീസിലെത്തിയത്. 4.15 നാണ് കലൂരിലെ പ്രത്യേക കോടതിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ സ്വപ്നയുടെ ഭര്‍ത്താവും കുട്ടികളും എന്‍ഐഎ ഓഫീസിലെത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം ഇവരെ അറിയിക്കാന്‍ വിളിച്ചു വരുത്തിയതാണെന്നാണു വിവരം.
പ്രതികളുടെ കോവിഡ് പരി ശോധനാഫലം നെഗറ്റീവ് ആ ണെന്ന് പിന്നീട് അറിവായി.
മുഖ്യകണ്ണി റമീസും പിടിയിൽ
കൊച്ചി: നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ മുഖ്യകണ്ണിയെന്നു കരുതുന്ന ഒരാളെക്കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി കെ.ടി. റമീസാണ് അറസ്റ്റിലായത്.
മുന്‍പ് നെടുമ്പാശേരി വിമാനത്താവളം വഴി തോക്ക് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണിയാൾ. രണ്ടു ബാഗുകളിലായി അന്നു കൊണ്ടുവന്നത് ആറു റൈഫിളുകളാണ്.
സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫാസില്‍ ഫരീദിനെ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ക്കായി യുഎഇയോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
പിന്നിൽ ആരെല്ലാം ; സ്വർണക്കടത്തു കേസ് എൻഐഎ അന്വേഷിക്കുന്നു
12:56 AM Jul 13, 2020 | Deepika.com