ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് ഇരുവരേയും കൊച്ചി പനന്പിള്ളിനഗറിലെ എന്‍ഐഎ ആസ്ഥാനത്തെത്തിച്ചത്. ഈ സമയത്തായിരുന്നു കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. മുദ്രാവാക്യങ്ങളുമായെത്തിയ പ്രവര്‍ത്തകരെ എന്‍ഐഎ ഓഫീസിനു സമീപം പോലീസ് കയര്‍ കെട്ടി നിയന്ത്രിച്ചു. ഇതു നേരിയ സംഘര്‍ഷത്തിനു കാരണമായി. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരേയും പോലീസിനെതിരേയും രൂക്ഷമായ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ ഉയര്‍ത്തി.
മാധ്യമങ്ങള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന ഓഫീസ് പരിസരത്തേക്ക് പ്രതികളെ എത്തിച്ചതോടെ ബാരിക്കേഡുകള്‍ തകര്‍ത്ത് ഇരു വിഭാഗത്തിലെയും പ്രവര്‍ത്തകര്‍ കരിങ്കൊടിയും പ്രതിഷേധ മുദ്രാവാക്യങ്ങളുമായി വാഹനത്തിനടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഇതോടെയാണ് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ ഏതാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംസ്ഥാന നേതാക്കളായ അബിന്‍ വര്‍ക്കി, ലിന്റോ പി. ആന്റു, വൈശാഖ് ദര്ശന്, ജില്ലാ നേതാക്കളായ അബ്ദുള്‍ റഷീദ്, സിജോ ജോസഫ്, സ്വാതിഷ് സത്യന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബംഗളൂരുവില്‍ നിന്നു ശനിയാഴ്ച രാത്രി പിടികൂടിയ പ്രതികളെ കൊച്ചിയിലെത്തിക്കുന്നതിനിടെ ഇന്നലെ വിവിധയിടങ്ങളില്‍ പ്രതിഷേധമുണ്ടായി. കൊച്ചിയിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എന്‍ഐഎ ആസ്ഥാനവും പരിസരവും കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. എസിപി കെ. ലാല്‍ജിയുടെ നേതൃത്വത്തിലായിരുന്നു സുരക്ഷയൊരുക്കിയത്.