കൊച്ചി: വിദേശത്ത് നിന്നെത്തിക്കുന്ന സ്വര്‍ണം വിനിയോഗിച്ചത് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കാണെന്ന് സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്ത്. മെറ്റല്‍ കറന്‍സിയായിട്ടാണ് (കുഴല്‍പ്പണ റാക്കറ്റുകള്‍ കള്ളപ്പണമായി കറന്‍സി നോട്ടുകളുടെ തുല്യതുകയ്ക്ക് സ്വര്‍ണം കൈമാറുന്ന രീതി) സ്വര്‍ണം ഉപയോഗിച്ചിരുന്നതെന്നും സരിത്ത് മൊഴി നല്കി. സിനിമാ നിര്‍മാതാക്കള്‍ക്കും ഇത്തരത്തില്‍ പണം കൈമാറിയിട്ടുണ്ട്. ഹവാല പണത്തിനു പകരമായാണ് സ്വര്‍ണം നല്‍കിയതെന്നും ഇയാൾ കസ്റ്റംസിനോട് പറഞ്ഞു.
പെരിന്തല്‍മണ്ണയിലെ വീട്ടില്‍ നിന്ന് ഇന്നലെ രാവിലെ അറസ്റ്റിലായ റമീസിനെയും സരിത്തിനെയും ഒരുമിച്ചിരുത്തി കസ്റ്റംസ് ചോദ്യം ചെയ്തു. സരിത്തില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയവരിലൊരാളാണ് റമീസ്. നെടുമ്പാശേരി വിമാനത്താവളം വഴി കോടികളുടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി മാഹി സ്വദേശി ടി.കെ. ഫയാസുമായി അടുത്ത ബന്ധമുണ്ടെന്ന് റമീസ് കസ്റ്റംസിനോട് പറഞ്ഞു. ഓരോ തവണയും സ്വര്‍ണം കടത്തിയ ശേഷം കോഴിക്കോട് ഇരുവരും ഒത്തുചേരും. ഷാര്‍ജയില്‍ ഫയാസിനൊപ്പം കഴിഞ്ഞിരുന്നതായും റമീസ് മൊഴി നല്കി.
കൊച്ചിയില്‍ ചോദ്യം ചെയ്യല്‍ തുടരുമ്പോള്‍തന്നെ റമീസിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു. രണ്ടു പ്രതികളും നല്കിയ വിവരങ്ങള്‍ കസ്റ്റംസ് എന്‍ഐഎയ്ക്ക് കൈമാറി.
സ്വർണം വിനയോഗിച്ചത് റിയൽ എസ്റ്റേറ്റ് ഇടപാടുകള്ക്കെന്ന് സരിത്ത്
12:56 AM Jul 13, 2020 | Deepika.com