തിരുവനന്തപുരം: സർക്കാർ നടത്തുന്ന അഴിമതിയെക്കുറിച്ചു പറയുന്പോൾ കോവിഡ് പറഞ്ഞു പ്രതിപക്ഷത്തെ പേടിപ്പിക്കാൻ മുഖ്യമന്ത്രി നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡിന്റെ മറവിൽ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ ജനരോഷത്തെ തടുത്തുനിർത്താനാവില്ല. സ്വർണക്കടത്തു കേസിൽ സിആർപിസി 154 അനുസരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുക്കാൻ പോലീസ് തയാറായില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് എന്ന നിലയിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയ്ക്കും വലിയതുറ പോലീസിനും കത്തു നല്കി. ഇവിടെ ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, സ്വർണക്കടത്ത്, സ്വർണക്കടത്തുകാരെ സഹായിക്കൽ എന്നിവ ഉൾപ്പെടെ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് വെളിവാക്കപ്പെട്ടിരിക്കുന്നത്. അതിന്റെ പേരിൽ നടപടി സ്വീകരിക്കാൻ വലിയതുറ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ബാധ്യതയുണ്ട്. പക്ഷേ കേസിന്റെ ഗൗരവസ്വഭാവം നശിപ്പിക്കുന്നതിനായി ആദ്യം മുതൽതന്നെ തങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്നും, സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും കേന്ദ്ര സർക്കാരാണ് എല്ലാം ചെയ്യേണ്ടതെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇവിടെ പ്രതികളെ സംരക്ഷിക്കാനും രക്ഷിക്കാനും അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാനുമുള്ള ബോധപൂർവമായ നീക്കമാണ് കേരള പോലീസും മുഖ്യമന്ത്രിയും നടത്തുന്നത്. കേസുണ്ടായി ഒരാഴ്ചയായിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനാലാണു ഡിജിപിക്കും വലിയതുറ എസ്എച്ച്ഒയ്ക്കും താൻ കത്തു നൽകിയതെന്നും ചെന്നിത്തല പറഞ്ഞു.
ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുതന്നെയാണ് യുഡിഎഫ് സമരം നടത്തുന്നത്. പശ്ചിമബംഗാളിൽ മമതാ ബാനർജി സർക്കാരിനെതിരായി സാമൂഹ്യഅകലം പാലിക്കാതെ വൻതോതിൽ റാലികളും പ്രക്ഷോഭവും നടത്തുന്ന സിപിഎമ്മിന്റെ പാത അല്ല യുഡിഎഫ് സ്വീകരിച്ചിട്ടുള്ളത്. സമരത്തിൽ നിന്ന് പിന്നോട്ടില്ല. കോവിഡ് പ്രതിരോധത്തിൽ സർക്കാരിനുണ്ടായ വീഴ്ച പ്രതിപക്ഷത്തിന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കണ്ട. ആദ്യം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനാണെന്ന് സർക്കാർ പറഞ്ഞു. അതുകഴിഞ്ഞ് ഹോം ക്വാറന്റൈനാണെന്നും റൂം ക്വാറന്റൈനാണെന്നും പറഞ്ഞു. ഇപ്പോൾ ഒരു ക്വാറന്റൈനുമില്ല. അസുഖം ബാധിച്ചവർ പോലും ചികിത്സ കിട്ടാതെ തെക്കു വടക്ക് നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഐഎ അന്വേഷണത്തെ പ്രതിപക്ഷം പൂർണമായി സ്വാഗതം ചെയ്യുന്നു. അതോടൊപ്പം സിബിഐ അന്വേഷണവും നടത്തണമെന്ന് ആവശ്യപ്പെടുന്നത് എൻഐഎയ്ക്ക് ഷെഡ്യൂൾഡ് കുറ്റ കൃത്യങ്ങളല്ലാതെ മറ്റൊന്നും അന്വേഷിക്കാൻ കഴിയാത്തതിനാലാണ്. അഴിമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ സിബിഐ വേണം. മുഖ്യമന്ത്രിക്ക് സിബിഐ എന്നു കേട്ടാൽ മുട്ടിടിക്കും. അതിന്റെ കാരണം എല്ലാവർക്കും അിറയാം. സ്വർണക്കടത്തിൽ റോയും (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അഴിമതിയെക്കുറിച്ചു പറയുന്പോൾ കോവിഡ് പറഞ്ഞു പേടിപ്പിക്കരുത്: ചെന്നിത്തല
12:25 AM Jul 12, 2020 | Deepika.com