കൊച്ചി: നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണക്കടത്തില്‍ സുപ്രധാന കണ്ണിയാണു സ്വപ്ന സുരേഷെന്നും കേസിൽ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടോയെന്നു കണ്ടെത്താന്‍ സ്വപ്നയെ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ ബോധി പ്പിച്ചു. നയതന്ത്ര പരിരക്ഷയുടെ മറവില്‍ സര്‍ക്കാര്‍ ഏജന്‍സികളെയും കസ്റ്റംസിനെയും കബളിപ്പിച്ച് ഇന്ത്യയിലേക്കു വന്‍തോതില്‍ സ്വര്‍ണം കടത്തുന്ന സംഘത്തിലെ മുഖ്യ അംഗമാണ് സ്വപ്നയെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി കസ്റ്റംസ് നല്കിയ വിശദീകരണത്തില്‍ പറയുന്നു.
സ്വര്‍ണം കടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഗൂഢാലോചനയിലും സ്വപ്ന സജീവമായിരുന്നെന്നു തെളിവുകളില്‍നിന്നു വ്യക്തമാണ്. മറ്റു സംഘങ്ങള്‍ക്കു വേണ്ടിയും സ്വപ്നയും കൂട്ടാളികളും സ്വര്‍ണം കടത്തിയതായി കണ്ടെത്താനായിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവരുടെ മേല്‍വിലാസത്തില്‍ സമന്‍സ് നല്കാന് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം ശരിയല്ല. വലിയതുറ പോലീസില്‍ ഇവര്‍ക്കെതിരേ കേസുണ്ട്. ദേശീയ സുരക്ഷയ്ക്കും സൗഹൃദ രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്കുള്ള ബന്ധത്തിനും ഭീഷണിയായ കേസാണിതെന്നതിനാല് സ്വപ്നക്കെതിരേ എന്‍ഐഎ കേസെടുത്തിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജുകളുടെ കസ്റ്റംസ് ക്ലിയറന്‍സിനുള്ള പേപ്പറുകള്‍ ശരിയാക്കി നല്‍കിയിരുന്നത് സ്വപ്നയാണ്. സ്വര്‍ണമുണ്ടെന്ന സംശയത്തെത്തുടര്‍ന്നു ഡിപ്ലോമാറ്റിക് ബാഗ് ജൂലൈ അഞ്ചിന് ഉച്ചക്ക് ഒന്നോടെയാണ് പരിശോധിച്ചത്. വൈകുന്നേരം ആറിനാണ് പരിശോധന പൂര്‍ത്തിയായത്. ഈ ദിവസം വൈകുന്നേരം 3.15ന് സ്വപ്ന മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോവുകയായിരുന്നുവെന്നും കസ്റ്റംസ് പറയുന്നു.
സ്വപ്നയുടെ സഹായി സന്ദീപും കള്ളക്കടത്തു സംഘത്തിലെ മറ്റുള്ളവരും ഒളിവിലാണ്. ഇവരെ കണ്ടെത്താനും അന്വേഷണം നടത്താനും സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സ്വപ്നയുടെയും സരിത്തിന്റെയും തിരിച്ചറിയാന്‍ കഴിയുന്ന മറ്റു ചിലരുടെയും സഹായത്തോടെയാണ് സന്ദീപ് സ്വര്‍ണക്കടത്തു നടത്തിയിരുന്നതെന്നു സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. യുഎഇ കോണ്സലേറ്റിലേക്കുള്ള നയതന്ത്ര ബാഗില്‍നിന്നു 30 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കസ്റ്റംസിന്റെ വിശദീകരണം.
സ്വപ്ന സുപ്രധാന കണ്ണിയെന്നു കസ്റ്റംസ്
01:45 AM Jul 11, 2020 | Deepika.com