കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുക്കുമ്പോള്‍ അന്വേഷണം വിവിധ ദിശകളിലേക്കു നീളുമെന്നു സൂചന. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ജ്വല്ലറി മാഫിയയാണു സ്വര്‍ണക്കടത്തിനു പിന്നിലെന്നാണു നിലവിൽ നിഗമനമെങ്കിലും അന്വേഷണം ഇതില്‍ മാത്രം ഒതുങ്ങില്ല.
കേരളത്തിലേക്കു കള്ളക്കടത്തിലൂടെ എത്തുന്ന സ്വര്‍ണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിഷയത്തില്‍ ഇടപെട്ടതും കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ശിപാര്‍ശ ചെയ്തതും. കേരളത്തില്‍നിന്നു തീവ്രവാദ പ്രവര്‍ത്തനത്തിനു രാജ്യം വിട്ടവര്‍ സ്വര്‍ണക്കടത്തിലൂടെ ഇന്ത്യയിലേക്ക് സമ്പത്ത് എത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയവും അന്വേഷണത്തെ സ്വാധീനിക്കും.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരിലും കേസ് ഒതുങ്ങില്ല. നയതന്ത്രബാഗുകളില്‍ എങ്ങനെ സ്വര്‍ണം കടത്തി, ആരാണ് സ്വര്‍ണം എത്തിക്കുന്നത്. ആരിലേക്കാണ് സ്വര്‍ണം പോകുന്നത്, ഇതിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ടോ, കള്ളക്കടത്തിനു പിന്നിലെ ഉറവിടം തുടങ്ങിയവ അന്വേഷണ പരിധിയിൽ വരും.
ആസൂത്രിതമായി നടന്ന കള്ളക്കടത്ത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. തീവ്രവാദ പ്രവര്‍ത്തനത്തിനായി രാജ്യത്ത് നടക്കുന്ന പണമിടപാടുകളെക്കുറിച്ച് എന്‍ഐഎ അന്വേഷിച്ചു വരികയായിരുന്നു. ഇതുസംബന്ധിച്ചു കാഷ്മീരില്‍ നിരവധി റെയ്ഡുകളും നടത്തിയിരുന്നു. തീവ്രവാദികളുടെ ചില ദക്ഷിണേന്ത്യന്‍ ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ സ്വര്‍ണക്കള്ളക്കടത്തുകള്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് എന്‍ഐഎ അന്വേഷിക്കും.
ദുബായ് കേന്ദ്രീകരിച്ചുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ഫണ്ട് സംഘടിപ്പിക്കുന്നതു സ്വര്ണക്കടത്തിലൂടെയാണെന്ന വിവരം നേരത്തെത്തന്നെ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ കേരളത്തിലേക്കു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലേക്കും സ്വര്‍ണക്കടത്ത് നടത്തുന്നുവെന്നാണ് വിവരം. വിദേശരാജ്യങ്ങളിലേക്കും കള്ളക്കടത്തിന്റെ വേരുകൾ നീളുന്നതിനാൽ കസ്റ്റംസിനും സിബിഐക്കും അന്വേഷണത്തിനു പരിമിതികളുണ്ട്.
സരിത്തും സ്വപ്നയും സന്ദീപും ചെറിയ കണ്ണികള്‍ മാത്രമാണെന്നാണു നിഗമനം. കേരളത്തിലെ ഇടപാടുകൾക്കു കൊടുവള്ളി കേന്ദ്രീകരിച്ചുള്ള മാഫിയ സംഘമാണു ചുക്കാൻ പിടിക്കുന്നതെന്നാണു പുറത്തുവരുന്ന സൂചനകൾ. സ്വപ്നയ്ക്ക് ഒളിത്താവളം ഒരുക്കി നല്കിയിരിക്കുന്നതു പോലും ഈ സംഘമാണെന്നു പറയുന്നു.
എന്‍ഐഎ അന്വേഷണം ജ്വല്ലറി മാഫിയയില്‍ ഒതുങ്ങില്ല
01:25 AM Jul 11, 2020 | Deepika.com