തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിടങ്ങൾ മാറിമാറി കസ്റ്റംസിനെ കബളിപ്പിക്കുന്ന സ്വപ്ന സുരേഷിനെ പിടികൂടാൻ ദേശീയ അന്വേഷണ ഏജൻസി ശ്രമം തുടങ്ങി. എൻഐഎയുടെ നീക്കത്തിനു മുന്നിൽ ഇനി സ്വപ്നയ്ക്ക് ഏറെ നാൾ ഒളിവിൽ പോകാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.
യുഎഇ കോണ്സുലേറ്റിന്റെ നയതന്ത്രബാഗേജ് വഴി 14 കോടിയുടെ സ്വർണം കടത്തിയ കേസിൽ രണ്ടാം പ്രതിയായ സ്വപ്ന സുരേഷും നാലാം പ്രതിയായ നെടുമങ്ങാട് സ്വദേശി സന്ദീപ് നായരും ഒരുമിച്ചുണ്ടെന്നു നിലവിൽ കസ്റ്റംസ് നടത്തിയ തെരച്ചിലിൽ വ്യക്തമായിരുന്നു. കൊല്ലം ജില്ലയുടെ തമിഴ്നാട് അതിർത്തിയിൽ പെട്ട കുറ്റാലത്ത് ഇവർ ഉണ്ടെന്നു ഫോണ് പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഇവിടെ കസ്റ്റംസ് പരിശോധന നടത്തി. എന്നാൽ, ഇതിനിടയിൽ ഇവരുടെ ഫോണ് പരിധി കേരളത്തിലേക്കു മാറി.
തിരുവനന്തപുരം, കൊല്ലം, കൊച്ചി എന്നിവിടങ്ങളിലായി കസ്റ്റംസിന്റെ വിവിധ സംഘങ്ങൾ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുങ്ങിയ സ്വപ്ന ബ്രൈമൂറിലെത്തിയെന്ന വിവരത്തെതുടർന്ന് ബ്രൈമൂർ, മങ്കയം എന്നിവിടങ്ങളിലെ ലയങ്ങളിലും പൂട്ടിക്കിടക്കുന്ന വീടുകളിലും പരിശോധന നടത്തിയിരുന്നു. ഇവരെ കണ്ടതായി ചില സാക്ഷിമൊഴികളുമുണ്ടായിരുന്നു.
എന്നാൽ, കഴിഞ്ഞ തിങ്കളാഴ്ച ഇവിടെ നിന്നു മുങ്ങി. പാലോട് നിന്നു കുളത്തൂപ്പുഴ വഴി തമിഴ്നാട്ടിലേക്കു പോയതായാണു വിവരം. കോവിഡ് കാലത്തു സംസ്ഥാന അതിർത്തിയിൽ വൻ പരിശോധന നടക്കുന്പോൾ ഇതുവഴി എങ്ങനെ ഇരുഭാഗത്തേയ്ക്കും കടക്കുന്നുവെന്ന സംശയവും ഉയർന്നിട്ടുണ്ട്. ആരുടെയെങ്കിലും ഉന്നതതല സ്വാധീനമോ അല്ലെങ്കിൽ സഹായമോ ഇല്ലാതെ ഇപ്പോൾ അതിർത്തി കടക്കുന്നതു ബുദ്ധിമുട്ടാണ്. എന്നാൽ, ഒരു തവണ ഫോണ് ഓണാക്കിയ ശേഷം പിന്നീട് ഓഫാക്കിയാലും ഇതിനെ പിന്തുടർന്നു കണ്ടെത്താവുന്ന സംവിധാനം എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾക്കുണ്ട്. ഇതിനാൽ വേഗത്തിൽ പിടികൂടാനാകുമെന്നാണു പ്രതീക്ഷ.
നിലവിൽ കേരള പോലീസിനും ഈ സംവിധാനമുണ്ടെങ്കിലും കസ്റ്റംസ് സഹായം തേടാത്ത സാഹചര്യത്തിൽ ഇതുപയോഗിച്ചിരുന്നില്ലെന്നാണു വിവരം.
കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ സന്ദീപിന്റെ ക്രിമിനൽ പശ്ചാത്തലം കൂടുതൽ വ്യക്തമായിട്ടുണ്ട്. 2014ൽ സ്വർണക്കടത്ത് കേസിൽ സന്ദീപിനെ പിടികൂടിയിരുന്നു. പൂജപ്പുരയിൽ താമസിച്ചിരുന്നപ്പോൾ അന്വേഷണ സംഘത്തെ വെട്ടിച്ച് രക്ഷപെട്ടു. പിന്നീടു നെടുമങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു തുടങ്ങിയത്. നെടുമങ്ങാട് മേലാങ്കോടും പിന്നീട് മഞ്ചയിലേക്കും താമസം മാറ്റി. ഇപ്പോൾ ഇരുന്പയിൽ വാടകവീടുണ്ട്. മലബാർ മേഖലയിലും ഒട്ടേറെ ബന്ധങ്ങളുണ്ടെന്നു വ്യക്തമായിട്ടുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിടങ്ങൾ മാറി സ്വപ്നയും സന്ദീപും
01:25 AM Jul 11, 2020 | Deepika.com