കോട്ടയം: താഴത്തങ്ങാടിയിൽ യുവാവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. 40 ദിവസമായി മെഡി. കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന താഴത്തങ്ങാടി ഷാനി മൻസിലിൽ മുഹമ്മദ് സാലി(65)യാണ് മരിച്ചത്.
ജൂണ്‍ ഒന്നിനാണ് അയൽവാസിയായ മുഹമ്മദ് ബിലാൽ സാലിയെയും ഭാര്യയെയും ആക്രമിച്ചത്. ആക്രമണത്തിൽ സാലിയുടെ ഭാര്യ ഷീബ (60) സംഭവ ദിവസം തന്നെ കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ ഒന്നിന് രാവിലെ പത്തു മണിയോടെയാണ് സാലിക്കു തലയ്ക്കടിയേറ്റത്. പരിക്കേറ്റ മുഹമ്മദ് സാലിയെ അന്നു വൈകുന്നേരം മൂന്നിനു മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ താഴത്തങ്ങാടി പാറപ്പാടം വേളൂർ കരയിൽ മാലിയിൽ പറന്പിൽ വീട്ടിൽ മുഹമ്മദ് ബിലാലിനെ(23) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ബിലാൽ ഇപ്പോൾ കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഇതിനിടെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്. കേസിൽ ബിലാലിന്റെ മാനസിക നില പരിശോധിക്കാൻ ഇന്നലെ കോടതി ഉത്തരവിട്ടിരുന്നു. ഇതേ ദിവസം തന്നെയാണ് സാലിയുടെ മരണ വാർത്തയും എത്തുന്നത്. സാലിയുടെ കബറടക്കം ഇന്നു ഉച്ചയ്ക്ക് 12ന് കോട്ടയം താജ് ജുമാ മസ്ജിദിൽ നടക്കും. മകൾ: ഷാനി, മരുകമൻ: സുധീർ (തേലക്കാട്ട്, കോതമംഗലം).
മോഷണം ലക്ഷ്യമിട്ട് കൊലപാതകം
മരിച്ച സാലിയുടെ കുടുംബവുമായി ഏറെ അടുപ്പമുള്ള ബിലാൽ, നാട് വിടുന്നതിനായി സാലിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു. ഇതു നിരസിച്ചപ്പോൾ സാലിയെ തലയ്ക്കടിക്കു കയായിരുന്നു. ഇതു കണ്ട് ഓടി വന്ന ഷീബയേയും കാലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇരുവരെയും അടിച്ചു വീഴ്ത്തിയ ശേഷം അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കൈക്കലാക്കി. ഷീബ ധരിച്ചിരുന്ന ആഭരണങ്ങളും അപഹരിച്ചു. തുടർന്നു സാലിയുടെ കാറും മോഷ്ടിച്ചു നാടുവിട്ടു. ജൂണ്‍ നാലിന് എറണാകുളത്തു നിന്നും ബിലാൽ പോലീസ് പിടിയിലാവുകയായിരുന്നു.
താഴത്തങ്ങാടി ആക്രമണം: ഗൃഹനാഥനും മരിച്ചു
01:25 AM Jul 11, 2020 | Deepika.com