തിരുവനന്തപുരം: അട്ടപ്പാടി ട്രൈബൽ താലൂക്ക് രൂപീകരിക്കാനായി ചോദിച്ച എട്ടു തസ്തികകൾ അധിക സാന്പത്തിക ബാധ്യതയുടെ പേരിൽ മന്ത്രിസഭയിൽ ധന വകുപ്പ് വെട്ടി. ഇതേത്തുടർന്നു ആദിവാസി വിഭാഗങ്ങളുടെ വികസനത്തിനുള്ള കേന്ദ്ര ഫണ്ട് അടക്കം നഷ്ടമാകാതിരിക്കാനുള്ള അട്ടപ്പാടി താലൂക്ക് രൂപീകരണ ഫയൽ മന്ത്രിസഭയിൽ നിന്നു പിൻവലിക്കേണ്ടി വന്നു.
എന്നാൽ, ഇതിനുശേഷം ചേർന്ന മന്ത്രിസഭാ യോഗങ്ങളിൽ ഐടി വകുപ്പ് ചോദിച്ച തസ്തികകൾക്കെല്ലാം അംഗീകാരം നൽകി. ഐടി വകുപ്പിനും ഇതിനു കീഴിലുള്ള മറ്റു പ്രോജക്ടുകൾക്കുമായി തുടങ്ങാത്ത പദ്ധതികൾക്ക് അടക്കമുള്ളവയ്ക്കു തസ്തിക സൃഷ്ടിച്ചു നൽകി. അന്നത്തെ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറായിരുന്നു മന്ത്രിസഭയിൽ ഹാജരാക്കാനുള്ള കുറിപ്പ് ഐടി വകുപ്പിനായി തയാറാക്കി നൽകിയിരുന്നത്. പ്രതിമാസം ലക്ഷങ്ങളോ അതിനു മുകളിലോ ശന്പളമുള്ള തസ്തികകളാണ് ഐടി വകുപ്പിനായി അനുവദിച്ചിരുന്നത്. ഇവയൊന്നും ധന പ്രതിസന്ധിയുടെ പേരു പറയാതെ ധനവകുപ്പ് അനുമതി നൽകുകയായിരുന്നു.
സ്വർണക്കടത്തു കേസിൽ കസ്റ്റംസ് രണ്ടാം പ്രതിയാക്കിയ സ്വപ്ന സുരേഷിനെ സ്ഥിരപ്പെടുത്താനും തസ്തിക സൃഷ്ടിക്കാനുള്ള നീക്കം നടന്നിരുന്നു.
അട്ടപ്പാടി ട്രൈബൽ താലൂക്ക് രൂപീകരണത്തിന് തഹസിൽദാറുടേത് അടക്കം എട്ടു പുതിയ തസ്തികകൾ മാത്രമാണു റവന്യു വകുപ്പു ചോദിച്ചിരുന്നത്. സ്പെഷൽ തഹസിൽദാറുടേത് അടക്കമുള്ള മറ്റു തസ്തികകൾ ഭൂമി നൽകുന്നതിനായി അട്ടപ്പാടിയിൽ നിലവിലുള്ള സ്പെഷൽ താലൂക്ക് ഓഫീസിൽനിന്നു പുനർവിന്യസിക്കാമെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഫയൽ പരിഗണിച്ച രണ്ടു മന്ത്രിസഭായോഗത്തിലും ധനപ്രതിസന്ധി നിലവിലിരിക്കേ നടക്കില്ലെന്ന സമീപനമായിരുന്നു ധനവകുപ്പു സ്വീകരിച്ചത്.
അട്ടപ്പാടി കേന്ദ്രമാക്കി ട്രൈബൽ താലൂക്ക് രൂപീകരിച്ചാൽ പട്ടയം നൽകുന്നതു കൂടാതെ ആദിവാസി വിഭാഗങ്ങൾക്കുള്ള കേന്ദ്രഫണ്ട് അടക്കം ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സംവിധാനം ഒരുക്കാൻ കഴിയുമെന്നു ഡോ. ഡി. ബാബുപോൾ സമിതി അടക്കമുള്ള മൂന്നു വിദഗ്ധ സമിതികൾ വിവിധ ഘട്ടങ്ങളിലായി സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.
കെ. ഇന്ദ്രജിത്ത്
ട്രൈബൽ താലൂക്കിനു ചോദിച്ച എട്ടു തസ്തിക വെട്ടി; ഐടി വകുപ്പിനു വാരിക്കോരി നൽകി മന്ത്രിസഭ
12:50 AM Jul 11, 2020 | Deepika.com