തിരുവനന്തപുരം: സ്വർണക്കടത്തു കേസിന് അന്താരാഷ്ട്ര മാനമുള്ളതിനാൽ എൻഐഎ അന്വേഷണം മാത്രം പോരെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
എൻഐഎ അന്വേഷണത്തെ കോണ്ഗ്രസ് സ്വാഗതം ചെയ്യുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും ആരോപണവിധേയമാണ്. സ്വർണക്കടത്തിലെ തീവ്രവാദ വശം മാത്രമേ എൻഐഎയ്ക്ക് അന്വേഷിക്കാൻ സാധിക്കൂ. സാന്പത്തിക അഴിമതിയടക്കമുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതിനാൽ സിബിഐ, റോ എന്നീ ഏജൻസികളുടെ അന്വേഷണവും നടക്കണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ.
മുഖ്യമന്ത്രിയിൽ സത്യസന്ധതയുടെ ഒരംശമെങ്കിലും ശേഷിക്കുന്നുവെങ്കിൽ മന്ത്രിസഭായോഗം ചേർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെടണം. മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം. കേസിന്റെ ദിശമാറ്റി സിപിഎമ്മിനെ സഹായിക്കാനുള്ള ശ്രമമാണു ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായാണു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ബിജെപി നേതാവു നടത്തിയ ആരോപണം. വേണുഗോപാലിനെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കേസിൽ എൻഐഎ, സിബിഐ, റോ ഏജൻസികളുടെ സംയുക്ത അന്വേഷണം ആവശ്യപ്പെട്ട് ഈ മാസം 14നു ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വർണക്കടത്ത് സംഭവത്തിൽ പഴുതടച്ച അന്വേഷണമാണു വേണ്ടതെന്നു ഉമ്മൻചാണ്ടിയും പറഞ്ഞു.
എൻഐഎ അന്വേഷണം മാത്രം പോരെന്നു കോണ്ഗ്രസ്
12:50 AM Jul 11, 2020 | Deepika.com