തിരുവനന്തപുരം: ആൾക്കൂട്ടത്തെ അണിനിരത്തിയുള്ള സമരങ്ങൾക്കെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നടക്കുന്നത് സമരമല്ല, നാടിനെ മഹാരോഗത്തിൽ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയാണ്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള സമരം സ്ഥിരം പരിപാടിയായാൽ സർക്കാരിന് ഇടപെടേണ്ടി വരുമെന്നു മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.
മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും അലറുകയും തുപ്പുകയും കെട്ടിപ്പിടിക്കുകയും പൊലീസുമായി മൽപ്പിടുത്തം നടത്തുകയും ചെയ്യുന്ന സമരം നാടിനെ എത്ര വലിയ വിപത്തിലേക്കാണ് നയിക്കുക എന്ന് നേതാക്കൾക്ക് ചിന്തിക്കാൻ കഴിയുന്നില്ലെങ്കിൽ അണികൾ എങ്കിലും അതിനു തയാറാകണം. സമരവുമായി ബന്ധപ്പെട്ടു കർക്കശ നടപടിയിലേക്കു കടന്നാൽ അതിനു മറ്റു വ്യാഖ്യാനങ്ങൾ വരും. ജനങ്ങൾതന്നെ വിലയിരുത്തട്ടെ എന്നാണു സർക്കാർ കരുതുന്നത്. എന്നാൽ അതു സർക്കാരിന്റെ ദൗർബല്യമായി കണക്കാക്കരുത്.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പോലീസിനു നേരെ പാഞ്ഞടുക്കുകയും അലറിവിളിക്കുകയും ചെയ്യുന്ന ആളുകളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടു. സമരം നടത്തുന്നതിനൊന്നും ആരും എതിരല്ല. പക്ഷെ, അതു നാടിന്റെയും സമൂഹത്തിന്റെയും നിലനിൽപ്പുതന്നെ അപകടപ്പെടുത്തിക്കൊണ്ടാകരുത്.
സ്വന്തം സഹപ്രവർത്തകരെയും കുടുംബത്തെയും നിയമപാലകരെയും രോഗഭീഷണിയിലാക്കിക്കൊണ്ടാകരുത്. സ്വന്തം ആരോഗ്യനില പണയംവച്ചു കൊണ്ടാകരുത്. സമരങ്ങൾ ഉദ്ഘാടനം ചെയ്യാനും മറ്റും വരുന്ന റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ട നേതാക്കളുടെ ജീവൻ അപകടപ്പെടുത്തിക്കൊണ്ടാകരുതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ഇതു സമരമല്ല, ദുഷ്ടപ്രവൃത്തി; സർക്കാരിന് ഇടപെടേണ്ടിവരുമെന്നു മുഖ്യമന്ത്രി
11:55 PM Jul 10, 2020 | Deepika.com