തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനുവേണ്ടി കസ്റ്റംസ് അന്വേഷണം ഊർജിതമാക്കി. മുൻ യുഎഇ കോണ്‍സലേറ്റ് സെക്രട്ടറിയും ഐടി വിഭാഗം ജീവനക്കാരിയുമായ സ്വപ്നാ സുരേഷിന് നിരവധി മൊബൈൽ ഫോണ്‍ കണക്ഷനുകൾ ഉണ്ടെന്നു കസ്റ്റംസ് കണ്ടെത്തി. ഒളിവിൽപോയ ശേഷവും സ്വപ്ന മറ്റൊരു നന്പരിൽനിന്നും ഏറ്റവും അടുത്ത വിശ്വസ്തരെ വിളിച്ചിരുന്നതായി ഐബിയും കസ്റ്റംസും കണ്ടെത്തിയിട്ടുണ്ട്.
സ്വപ്നയുമായി അടുത്ത ബന്ധം പുലർത്തുന്ന സുഹൃത്തുക്കൾ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. വ്യവസായ പ്രമുഖരും ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരും ഈ കൂട്ടത്തിലുണ്ട്. ഇതിൽ ചിലയാളുകളെ കസ്റ്റംസ് രഹസ്യമായി ചോദ്യം ചെയ്ത് വരികയാണ്. സ്വപ്ന സുരേഷ് നാല് സിം കാർഡുകൾ ഉപയോഗിച്ചിരുന്നുവെന്നാണ് കസ്റ്റംസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സ്ഥിരമായി ഉപയോഗിക്കുന്ന നന്പർ സ്വിച്ച് ഓഫ് ആയ നിലയിലാണ്. മൊബൈൽ ഫോണ്‍ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം കസ്റ്റംസ് നടത്തുമെന്ന് അറിയാവുന്ന പശ്ചാത്തലത്തിൽ അന്വേഷണം വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങൾ സ്വപ്നയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും കസ്റ്റംസ് കണക്കുകൂട്ടുന്നു. കേരളത്തിൽ തന്നെ സ്വപ്ന ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ രഹസ്യ ഒളിസങ്കേതത്തിൽ സ്വപ്ന ഉണ്ടാകാനാണ് കൂടുതൽ സാധ്യതയെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടൽ. ഇന്റലിജൻസ് ബ്യൂറോയുടെയും എൻഫോഴ്സ്മെന്റിന്റെയും സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്വപ്നയോടൊപ്പം സ്വർണക്കടത്തിന് കൂട്ടുനിന്ന സന്ദീപിനു വേണ്ടിയും കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്. സ്വപ്നയും സന്ദീപും ഒരു സങ്കേതത്തിൽ തന്നെ കാണാനുള്ള സാധ്യത അന്വേഷണസംഘം തള്ളിക്കളയുന്നില്ല. രണ്ടു പേരിൽ നിന്നും ലഭിക്കുന്ന കൂടുതൽ വിവരങ്ങൾ രാജ്യാന്തര സ്വർണക്കടത്തിലെ പല പ്രമുഖരുടെയും പങ്ക് പുറത്തു വരാൻ ഇടയാക്കും. അതിനാൽ ഇവരെ അപകടത്തിൽപ്പെടുത്താനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
അതേസമയം, കസ്റ്റംസ് ഓഫീസിൽ കീഴടങ്ങാൻ സ്വപ്ന തയാറായിട്ടുണ്ടെന്ന വിധത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. യുഎഇ കോണ്‍സുലേറ്റിലെ ആർക്കൊക്കെ സ്വർണക്കടത്തിന് പിന്നിൽ ബന്ധമുണ്ടെന്ന് അറിയാൻ സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമെ സാധിക്കുകയുള്ളുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഐഎഎസ്, ഐപിഎസ് തലത്തിൽ ഉള്ള ഉദ്യോഗസ്ഥരുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരള പോലീസിന്റെ സഹായം കൂടാതെയാണ് കസ്റ്റംസും കേന്ദ്ര ഏജൻസികളും ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നത്.
സ്വപ്നയുടെ സുഹൃത്തുക്കൾ നിരീക്ഷണത്തിൽ
12:41 AM Jul 10, 2020 | Deepika.com