കൊച്ചി: യുഎഇ കോണ്‍സലേറ്റ് ജനറല്‍ ഓഫീസില്‍നിന്നു രാജിവച്ചെങ്കിലും അവര്‍ ആവശ്യപ്പെടുമ്പോഴൊക്കെ ജോലിചെയ്തു സഹായിക്കാറുണ്ടെന്നും ഡിപ്ലോമാറ്റിക് ബാഗ് വിട്ടുകിട്ടാൻ കസ്റ്റംസ് അസി. കമ്മീഷണറെ ഫോൺ വിളിച്ചത് അത്തരത്തിലൊന്നാണെന്നും സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ നല്കിയ മുൻകൂർ ജാമ്യഹര്‍ജിയില്‍ പറയുന്നു. ഡിപ്ലോമാറ്റിക് ബാഗ് ഏറ്റുവാങ്ങാന്‍ പിആര്‍ഒയാണ് പോകുന്നത്. തനിക്ക് കാര്‍ഗോ കോംപ്ലക്സിലോ കസ്റ്റംസ് ഓഫീസിലോ പോകേണ്ടതില്ല. ഈ സാഹചര്യത്തില്‍ സംഭവവുമായി ബന്ധമില്ല.
ഡിപ്ലോമാറ്റിക് ബാഗിന്റെ കസ്റ്റംസ് ക്ലിയറന്‍സ് വൈകുന്നതിനെക്കുറിച്ചു പരിശോധിച്ച് അറിയാന്‍ റാഷിദ് ഖാമിസ് അല്‍ ഷിമേലി ആവശ്യപ്പെട്ടതനുസരിച്ചാണ് ജൂലൈ ഒന്നിനു കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ ഫോണില്‍ വിളിച്ചത്. പിന്നീട് ബാഗ് യുഎഇയിലേക്ക് തിരിച്ചയയ്ക്കാന്‍ നിര്‍ദേശിച്ച് അസി. കമ്മീഷണര്‍ക്ക് കത്തു തയാറാക്കാന്‍ കോണ്‍സലേറ്റ് ജനറല്‍ നിര്‍ദേശിച്ചു. ഇതു കോണ്‍സലിന്റെ ഔദ്യോഗിക മെയില്‍ വഴി തയാറാക്കി അയച്ചു.
ബാഗ് തുറന്നു പരിശോധിക്കാന്‍ കോണ്‍സല്‍ ജനറല്‍ ജൂലൈ അഞ്ചിന് ഹാജരാകണമെന്ന നോട്ടീസാണ് മറുപടിയായി ലഭിച്ചത്. തുടര്‍ന്നുള്ള പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. 2016ല്‍ കോണ്സലേറ്റിലെ ജോലി രാജിവച്ചപ്പോള്‍ അന്നത്തെ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ സാബി തന്റെ സേവനത്തെ പ്രകീര്‍ത്തിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതു വ്യാജമാണെന്ന പ്രചാരണം ശരിയല്ല.
ഷാര്‍ജ ഭരണാധികാരിയും യുഎഇയിലെ മറ്റു രാജകുടുംബാംഗങ്ങളും കേരളം സന്ദര്‍ശിച്ചപ്പോള്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ മുന്നില്‍നിന്നു. യുഎഇയില്‍നിന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥരും വിനോദ സഞ്ചാരികളും രോഗികളുമൊക്കെ എത്തുമ്പോള്‍ കോണ്‍സലേറ്റിന്റെ ഭാഗമായി സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. ഇവയൊക്കെ കണക്കിലെടുത്താണ് 50 ജീവനക്കാരുള്ള ഓഫീസിലെ മികച്ച ജീവനക്കാരിയാണെന്നു സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
2016 മുതല്‍ 2019 സെപ്റ്റംബര്‍ വരെ തിരുവനന്തപുരത്തെ യുഎഇ കോണ്‍സലേറ്റ് ജനറല്‍ ഓഫീസിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു. പിന്നീട് രാജിവച്ച് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനിയിലെ കരാര്‍ ജീവനക്കാരിയായി. ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം കവടിയാര്‍ അമ്പലനഗറിനടുത്തുള്ള ഫ്ളാറ്റിലാണ് താമസം. മൂത്തമകള്‍ ബിരുദ വിദ്യാര്‍ഥിനി. ഇളയമകന് മൂന്നാം ക്ലാസ് വിദ്യാര്‍ഥി. ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
രാജിവച്ചെങ്കിലും കോൺസലേറ്റിനായി ജോലി ചെയ്തിരുന്നെന്ന് സ്വപ്ന
12:41 AM Jul 10, 2020 | Deepika.com