കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായി ഏഴു ദിവസത്തേക്കു വിട്ടുകൊടുത്തു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഈ മാസം 15 വരെ സരിത്തിനെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വിട്ടത്.
തുടരന്വേഷണത്തിന് സരിത്തിന്റെ ഏഴു ദിവസത്തെ കസ്റ്റഡി അനിവാര്യമാണെന്നായിരുന്നു കസ്റ്റംസിന്റെ വാദം. സരിത്തിന്റെ ഫോൺ കോള്‍ വിശദാംശങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. സ്വര്‍ണക്കടത്തില്‍ പങ്കാളികളായവരെക്കുറിച്ചും ഒളിവില്‍ പോയ പ്രതികളെക്കുറിച്ചും അറിയേണ്ടതുണ്ടെന്നും കസ്റ്റംസ് സൂപ്രണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകളും തെളിവുകളും സരിത്ത് നശിപ്പിച്ചിട്ടുണ്ട്. ഇത് വീണ്ടെടുക്കാന്‍ ഫോറന്‍സിക് വിദഗ്ധരുടെയും സൈബര്‍ വിദഗ്ധരുടെയും സഹായം ആവശ്യമുണ്ടെന്നും കോടതിയെ കസ്റ്റംസ് അറിയിച്ചു. അങ്കമാലിയിലെ കോവിഡ് പരിശോധനാ കേന്ദ്രത്തില്‍ പരിശോധന നടത്തി കോവിഡ് ഫലം നെഗറ്റീവാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇന്നലെ സരിത്തിനെ കോടതിയില്‍ ഹാജരാക്കിയത്.
സരിത്ത് കസ്റ്റംസ് കസ്റ്റഡിയില്‍
12:41 AM Jul 10, 2020 | Deepika.com