പത്തനംതിട്ട: സംസ്ഥാനത്തെ പ്രീ പ്രൈമറി മുതൽ യുപി തലം വരെയുള്ള കുട്ടികൾക്ക് കോവിഡ് കാലത്ത് നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിൽ നിന്ന് എയ്ഡഡ് പ്രീ പ്രൈമറി കുട്ടികളെ ഒഴിവാക്കി. സംസ്ഥാനത്ത് പ്രൈമറി സ്കൂളുകളോടനുബന്ധിച്ച് പ്രീ പ്രൈമറി വിഭാഗം സർക്കാർ, എയ്ഡഡ് മേഖലയിൽ ഒന്നിച്ച് ആരംഭിച്ചെങ്കിലും എയ്ഡഡ് പ്രീ പ്രൈമറിയെ ഇതേവരെ സംസ്ഥാനത്ത് അംഗീകരിച്ചിട്ടില്ല. ഇക്കാരണം പറഞ്ഞാണ് ഭക്ഷ്യക്കിറ്റ് വിതരണത്തിൽ പിഞ്ചുകുട്ടികളോടും വിവേചനം കാട്ടിയത്.
പ്രൈമറി സ്കൂളുകൾക്കൊപ്പം പ്രീ പ്രൈമറി ആരംഭിച്ചതിനു പിന്നാലെ നൂറു കണക്കിനു കുട്ടികൾ എയ്ഡഡ് മേഖലയിലുമുണ്ട്. സർക്കാർ മേഖലയിൽ പ്രീ പ്രൈമറി അംഗീകരിച്ച് അധ്യാപകർക്കും ആയമാർക്കും നിയമനാംഗീകാരം നൽകി. എന്നാൽ എയ്ഡഡ് മേഖലയിൽ ഇപ്പോഴും അധ്യാപകർക്ക് മാനേജ്മെന്റോ സഹ അധ്യാപകരോ ആണ് ശന്പളം നൽകുന്നത്. കുട്ടികൾക്ക് ഉച്ചക്കഞ്ഞി അടക്കം ആനുകൂല്യം സർക്കാർ മേഖലയിലുണ്ട്. എയ്ഡഡ് മേഖലയിൽ ഇത്തരം ആനുകൂല്യങ്ങൾ യാതൊന്നുമില്ല. മൈനസ് ടു മുതൽ പ്ലസ്ടുവരെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നതോടെയാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം സ്കൂളുകളോടനുബന്ധിച്ച് നിലവിൽ വന്നത്. അന്ന് പ്രീ പ്രൈമറി നിലവിലുണ്ടായിരുന്ന ഏതാനും എയ്ഡഡ് വിദ്യാലയങ്ങൾക്ക് അംഗീകാരവും നൽകിയിട്ടുണ്ട്.
കോവിഡ് കാലത്ത് സ്കൂളുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ഉച്ചഭക്ഷണ വിതരണത്തിനുള്ള വിഹിതം ഉപയോഗിച്ചാണ് സപ്ലൈകോ മുഖേന ഭക്ഷ്യക്കിറ്റുകൾ തയാറാക്കി നൽകുന്നത്. പ്രീ പ്രൈമറി മുതൽ എട്ടാംക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഭക്ഷ്യക്കിറ്റ് നൽകുന്നത്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയതിട്ടുള്ള കുട്ടികൾക്ക് അരിയോടൊപ്പം ഒന്പതിന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തിയാണ് കിറ്റ് തയാറാക്കി നൽകുന്നത്.
പ്രീ പ്രൈമറി, എൽപി, യുപി വിഭാഗങ്ങൾക്ക് അളവിലും തൂക്കത്തിലും വ്യത്യാസമുണ്ട്. കിറ്റുകളുടെ വിതരണം 20നു മുന്പ് പൂർത്തീകരിക്കാനാണ് നിർദേശം.
ബിജു കുര്യൻ
ഭക്ഷ്യധാന്യക്കിറ്റ് വിതരണം: എയ്ഡഡ് പ്രീ പ്രൈമറി കുട്ടികളെ ഒഴിവാക്കുന്നു
12:38 AM Jul 10, 2020 | Deepika.com