തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സിബിഐയ്ക്കു വിട്ടു കൊടുക്കുകയും കൊഫെപോസ നിയമപ്രകാരം കേസെടുക്കുകയും ചെയ്യുന്നതോടൊപ്പം അന്താരാഷ്ട്ര മാനമുള്ളതിനാൽ ഈ കേസ് റോയും എൻഐഎയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
യുഎഇ കോണ്‍സുലേറ്റിന്റെ പേര് ദുരുപയോഗം ചെയ്തു നയതന്ത്ര ബാഗേജിലാണ് സ്വർണം കടത്തിയത്. ഇതൊരു സാധാരണ സ്വർണക്കടത്തായി കാണാനാകില്ല. നയതന്ത്ര ചാനൽ വഴി പത്തുതവണ സ്വർണം കടത്തി കേരളത്തിൽ കൊണ്ടുവന്നതായിട്ടാണ് പറയപ്പെടുന്നത്. ഇതു നമ്മുടെ രാജ്യസുരക്ഷയേയും യുഎഇയുമായുള്ള സുഹൃദ് ബന്ധത്തേയും ബാധിക്കുന്നതാണ്. യുഎഇയും ഇന്ത്യയും തമ്മിലും പ്രത്യേകിച്ച് കേരളവുമായും സുദൃഢവും ആത്മാർഥവും ഊഷ്മളവുമായ ബന്ധമാണുള്ളത്. കേരളീയരായ പ്രവാസികളുടെ ശക്തമായ സാന്നിധ്യം യുഎയിലുണ്ടെന്നു മനസിലാക്കിയാണ് 2016 ൽ കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കാൻ യുഎഇ തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ വിശ്വസ്തനും പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറാണ് സ്വർണക്കടത്ത് കേസിലെ കേന്ദ്രബിന്ദു. സംസ്ഥാനത്ത് ഏറ്റവുമധികം സ്വാധീനമുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കൂടാതെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐടി വകുപ്പിന്റെ സെക്രട്ടറി കൂടിയാണ് ശിവശങ്കർ. ഈ കേസിലെ പ്രധാന ആസൂത്രകയും കുറ്റവാളിയുമായ സ്വപ്ന സുരേഷ് എന്ന വനിതയെ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഘട്ടത്തിൽ തന്നെ ഐടി വകുപ്പിൽ സ്പെയ്സ് പാർക്ക് ഓപ്പറേഷൻ മാനേജർ എന്ന ഉന്നത പദവിയിൽ നിയമനവും നൽകി.
സിബിഐക്കു പുറമേ എൻഐഎയും റോയും അന്വേഷിക്കണമെന്നു മുല്ലപ്പള്ളി
12:34 AM Jul 09, 2020 | Deepika.com