തിരുവനന്തപുരം: സെക്രട്ടറി പദവിയിൽ ജൂണിയർ ഉദ്യോഗസ്ഥരെ നിയോഗിച്ച സർക്കാർ നടപടിയിലുള്ള അതൃപ്തി മുതിർന്ന ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ ധരിപ്പിച്ചു. സ്വർണക്കള്ളക്കടത്തു സംഘാംഗവുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനെത്തുടർന്നു മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയിൽനിന്നും ഐടി സെക്രട്ടറി പദവിയിൽനിന്നും ഒഴിഞ്ഞ എം. ശിവശങ്കറിനു പകരം ജൂണിയർ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ച നടപടിയിലെ അതൃപ്തിയാണു അറിയിച്ചത്.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മിർ മുഹമ്മദ് അലിയെയും ഐടി സെക്രട്ടറിയായി മുഹമ്മദ് വൈ. സഫറുള്ളയെയുമാണു നിയമിച്ചത്. 2010, 11 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും. ഐടി സെക്രട്ടറിയുടെ ചുമതലയിൽ ജൂണിയർ ഉദ്യോഗസ്ഥനെ നിയമിക്കുന്നത് എം. ശിവശങ്കറിനു മടങ്ങിയെത്താൻ വേണ്ടി തസ്തിക ഒഴിച്ചിടുന്നതിനാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സെക്രട്ടറി തസ്തികയിൽ ഡയറക്ടർ പദവിയിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചാൽ ഫയലിൽ വിയോജനക്കുറിപ്പ് അടക്കം രേഖപ്പെടുത്താൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഐടി സെക്രട്ടറിയായി നിയമിച്ച മുഹമ്മദ് സഫറുള്ള മടങ്ങിയെത്താൻ വൈകുന്ന സാഹചര്യത്തിൽ താത്കാലിക ചുമതല സഞ്ജയ് കൗളിനു നൽകിയിരുന്നു.
സെക്രട്ടറി പദവിയിൽ ജൂണിയർ ഉദ്യോഗസ്ഥർ: ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിച്ച് ഐഎഎസുകാർ
12:34 AM Jul 09, 2020 | Deepika.com