മുണ്ടക്കയം: ഭാര്യയും പിഞ്ചു കുഞ്ഞും നോക്കിനിൽക്കെ യുവാവിനെ നടുറോഡില്‍ കുത്തിക്കൊന്നു.മുണ്ടക്കയം, ബൈപാസ് റോഡില്‍ പടിവാതുക്കല്‍ ആദര്‍ശ് (32) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 12 ന് കരിനിലം പോസ്റ്റോഫീസിനു സമീപത്താണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മുണ്ടക്കയം, കരിനിലം, പുതുപ്പറമ്പില്‍ ജയന് (ക്രിമിനല്‍ ജയന്-43)നെ മുണ്ടക്കയം പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകം സംബന്ധിച്ചു മുണ്ടക്കയം പോലീസ് പറയുന്നതിങ്ങനെ: ആദര്‍ശ്, ഭാര്യ ഹണി, മകന് ആദവ് (രണ്ടര) എന്നിവരുമൊത്ത് രാത്രി കാറിൽ കരിനിലത്തുളള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് സംഭവം. യാത്രക്കിടെ കരിനിലം എസ്എന്‍ ജംഗ്ഷനില്‍ റോഡിന്റെ മധ്യ ഭാഗത്ത് ജയന്റെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇതിനെച്ചൊല്ലി തർക്കം ഉണ്ടാവുകയും തുടർന്ന് കാറിനെ മറികടന്ന് ആദര്‍ശ് പോവുകയും ചെയ്തു. തൊട്ടു പിന്നാലെ കരിനിലം-പശ്ചിമ റോഡില്‍ കരിനിലം പോസ്റ്റോഫീസിനു സമീപം ജയനും സംഘവും കാറു തടയുകയും കുത്തുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഉടന്‍ തന്നെ ആദർശിനെ മുപ്പത്തഞ്ചാംമൈല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കാഞ്ഞിരപ്പളളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാര്‍, മുണ്ടക്കയം സിഐ വി. ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല. ആദർശിന്റെ ഇടുപ്പിന് മുകളിലായി ആറു സെന്റീമീറ്റർ ആഴത്തിലുള്ള ഉള്ള മുറിവാണ് മരണകാരണം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടു വളപ്പില്‍ സംസ്കരിച്ചു.
യുവാവ് കുത്തേറ്റു മരിച്ചു
11:16 PM Jul 08, 2020 | Deepika.com